അത്യാഹ്ലാദപൂര്‍വ്വം ഭാരതം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പതിവുപോലെ ദല്‍ഹിയില്‍ അരങ്ങേറുന്ന പരേഡുകളും വര്‍ണാഭമായ ചടങ്ങുകളും മാത്രമല്ല, ഇത്തവണത്തെ സ്വാതന്ത്ര്യത്തിന്റെ പ്രത്യേകത. രാജ്യത്തെ സര്വമാനജനങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദം അലതല്ലുകയാണ്. ഭാരതത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യദിനം സപ്തതിയിലേക്ക് കടക്കുകയാണ്.
പക്ഷേ രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം നമുക്ക് അന്യമായിരുന്നു. അടുത്തകാലത്തായി സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമുക്ക് സാധിക്കുന്നു. രണ്ട് വര്‍ഷം മുമ്പുവരെ കടം വാങ്ങുന്ന രാജ്യമായിരുന്നു ലോകത്തിന്റെ ദൃഷ്ടിയില് ഭാരതം. ഇന്ന് സ്ഥിതിയാകെ മാറി. കടംവീട്ടുന്ന രാജ്യമായി ഭാരതം മാറി. പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയില്‍ ചെന്നപ്പോള്‍ മുന്‍പ് ഭാരതം വാങ്ങിയ 40,000 കോടി ഡോളര്‍ തിരിച്ച് നല്‍കിയത് അധികമാരും ചര്‍ച്ച ചെയ്തതായി കണ്ടില്ല.
കഷ്ടപ്പെടുന്ന, സാമ്പത്തികമായി ക്ലേശം അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കുന്ന ഭാരതത്തെയാണ് നമുക്ക് സമീപകാലങ്ങളില്‍ കാണാനായത്. നേപ്പാളിലും അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലുമെല്ലാം ഭാരതത്തിന്റെ ഉദാരസമീപനം കാണാന്‍ സാധിച്ചത് ഇപ്പോഴാണ്. 18 മണിക്കൂര്‍ പണിയെടുക്കുന്ന പ്രധാനമന്ത്രിയും അതിനൊത്ത് ഉയര്‍ന്ന് ജോലിചെയ്യുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും നമുക്കിന്നുണ്ട് എന്നതാണ് ആശ്വാസം നല്കുന്ന വസ്തുത.
2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയെന്നത് കേവലമൊരു അധികാരക്കൈമാറ്റമല്ല. ഒരു പുതിയ യുഗത്തിന്റെ ആരംഭവുമായിരുന്നു. ദേശാന്തരീയ രംഗത്ത് രാജ്യത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ ചുരുങ്ങിയ ദിവസങ്ങളേ മോദിയ്ക്ക് വേണ്ടിവന്നുള്ളൂ. യോഗ എന്ന ഭാരതീയ ശാസ്ത്രത്തെ ലോകരാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും ഭീകരതയ്ക്കെതിരെ വിവിധചേരികളിലുള്ള രാഷ്ട്രങ്ങളെ ഒരേവേദിയിലെത്തിക്കാനും കഴിഞ്ഞു എന്നതാണ് നരേന്ദ്ര മോദിയുടെ നേട്ടങ്ങളി ശ്രദ്ധേയമായത്. ഭാരതത്തിന്റെ സമഗ്രവികസനത്തിനുള്ള സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ രാജ്യത്തേക്ക് ഒഴുകിത്തുടങ്ങുന്നതേയുള്ളൂ.
12 ലക്ഷം കോടിയുടെ അഴിമതി നടത്തിയ ഒരു സര്‍ക്കാറിനെ തൂത്തുമാറ്റിക്കൊണ്ടാണ് എന്‍ഡിഎ അധികാരത്തിലെത്തിയത് രണ്ടുവര്‍ഷം പിന്നിട്ടല്ലൊ. ഒരു രൂപ പോലും ഈ കാലയളവില്‍ പൊതുഖജനാവിന് നഷ്ടപ്പെട്ടില്ല എന്നത് നമുക്ക് അഭിമാനപൂര്‍വ്വം പറയാം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രചാരണം നടത്തവെ തന്നെ നരേന്ദ്രമോദി ഉറപ്പുനല്‍കിയതാണ്. പൊതുപണം ആരുടെയും പോക്കറ്റില്‍ പോകാന്‍ അനുവദിക്കില്ലെന്ന്. അത് പൂര്‍ണമായും നടപ്പാക്കുന്നു.
രാഷ്ട്രശരീരത്തെ കാര്‍ന്നുതിന്നുന്ന മാരക രോഗമാണ് അഴിമതി. ഇന്ന് രാജ്യത്ത് നിലവിലുള്ള എല്ലാ അഴിമതി നിരോധന നിയമങ്ങളും നടപടിക്രമങ്ങളും അഴിമതി തുടച്ചുനീക്കാന്‍ പര്യാപ്തമല്ല. അഴിമതി തുടച്ചുനീക്കാന്‍ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസ് സംശുദ്ധമാക്കുക എന്നതാണ് ഒന്ന്. അതിനുവേണ്ടി ദേശീയതലത്തില്‍ ഒരു സേവനാവകാശ നിയമം നിര്‍മ്മിച്ച് നടപ്പാക്കാന്‍ കഴിയണം.
അഴിമതിക്കിടയാക്കിയിരുന്ന ലൈസന്‍സ് പെര്‍മിറ്റ് രാജ് ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞുവെന്നത് ശുഭോദര്‍ക്കമാണ്. ഇനി അടിയന്തരമായി വേണ്ടത് ഏത് തലത്തിലുള്ള അഴിമതിയും സമയബന്ധിതമായി തുടച്ചുനീക്കാന്‍ കഴിയുന്ന നിയമവും നടപടികളും സ്വീകരിക്കുക എന്നതാണ്.
ജാതിമത വേര്‍തിരിവുകളില്ലാതെ എല്ലാവര്ക്കും തുല്യനീതി എന്നാതാണ് എന്‍ഡിഎ സര്‍ക്കാരിനെ നയിക്കുന്ന കാതലായ തതത്വം. എന്നാല്‍ അതിനെ അട്ടിമറിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. മുഖ്യപ്രതിപക്ഷ കക്ഷികളായാലും പ്രാദേശിക പാര്‍ട്ടികളായാലും അത്തരം പ്രതിപക്ഷകക്ഷികളായാലും പ്രാദേശിക പാര്‍ട്ടികളായാലും അത്തരം പ്രവര്‍ത്തികളിലാണ് അവര്‍ ഉത്സുകരായിട്ടുള്ളത്. ദളിത്- ന്യൂനപക്ഷ പീഡനമെന്നപേരില് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് അതിന്റെ ഒന്നാന്തരം തെളിവാണ്. ഇതിന്റെ പേരില്‍ എങ്ങിനെയെങ്കിലും നരേന്ദ്രമോദിയെ വ്യക്തിപരമായും കേന്ദ്രസര്‍ക്കാരിനെ പൊതുവായും കരിതേക്കുകയാണ് അവരുടെ ലക്ഷ്യം.
ഒരുപിന്നോക്ക ജാതിയില്‍ ജനിച്ച ഒരു സാധാരണക്കാരന്റെ മകനായ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന് സകലമാനജനങ്ങളുടെയും രാജ്യങ്ങളുടെയും പ്രശംസപിടിച്ചുപറ്റുന്നത് സഹിക്കാന്‍ ഇക്കൂട്ടര്‍ക്ക് ആകുന്നില്ല. ഇന്നത്തെ നിലയില്‍ നല്ല രീതിയില്‍ ഭരണം മുന്നോട്ടുപോയാല്‍ സമീപകാലത്തൊന്നും ഭരണകക്ഷിയാകാന്‍ പോയിട്ട് ശ്രദ്ധേയ സംഖ്യയുമായി പ്രതിപക്ഷത്തുപോലും എത്തില്ലെന്നുറപ്പായവരുടെ വെപ്രാളമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
പശുവിന്റെ പേരിലും ദളിതന്റെ പേരിലും മുതലകണ്ണീരൊഴുക്കുകയാണ് അവര്‍ ചെയ്യുന്നത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ ചില കോണുകളില്‍ നടക്കുന്ന കോപ്രായങ്ങള്‍ക്ക് ബിജെപിയുമായി ഒരുബന്ധവുമില്ലെന്ന് ഇതിനകം വ്യക്തമാക്കിയതാണ്. ഗോരക്ഷയെന്ന പേരില്‍ നടന്ന ചില സംഭവങ്ങളിലെ പ്രതികളെ പിടികൂടി ശിക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചേരുന്നത് ബുദ്ധിക്കും യുക്തിക്കും ചേരാത്തതാണ്.
പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയുള്ള മൂന്നാമത്തെ പ്രസംഗമാണ് ഇന്ന് നടക്കുക.
കഴിഞ്ഞ രണ്ട് പ്രസംഗത്തിലും പ്രഖ്യാപിച്ച പദ്ധതികള്‍ ആരംഭിക്കുക മാത്രമല്ല നല്ല പുരോഗതിയില്‍ മുന്നോട്ടുപോവുകയാണ്. മുന്‍പൊക്കെ സംസ്ഥാനങ്ങളില്‍ വേറെ കക്ഷിയാണ് ഭരിക്കുന്നെങ്കില്‍ കേന്ദ്രത്തിന് ചിറ്റമ്മനയമെന്ന പരാതി ഉയര്‍ന്നിരുന്നു. ഇന്ന് പകുതിയോളം സംസ്ഥാനങ്ങളില്‍ ബിജെപിയെ എതിര്‍ക്കുന്ന കക്ഷികളാണ് ഭരിക്കുന്നത്. കേന്ദ്ര അവഗണന എന്ന പല്ലവി ഇല്ലാതായി. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സഹായിച്ച് സമ്പന്നരാക്കുകയാണ്. പ്രാപ്തിയുള്ള സംസ്ഥാനങ്ങളുണ്ടെങ്കിലേ കെട്ടുറപ്പുള്ള കേന്ദ്ര ഭരണവും സാധ്യമാകൂ. നഗര-ഗ്രാമഭേദമല്ലാതെ വികസനത്തിന്റെ സദ്ഫലം എല്ലാവര്ക്കും ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവര്‍ക്കാണ് എന്‍ഡിഎ സര്‍ക്കാരിന്റെ മുന്തിയ പരിഗണന. അതവര്‍ക്ക് ബോധ്യപ്പെടുന്നു. ദളിതരും ന്യൂനപക്ഷങ്ങളും അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിനോടൊപ്പം നില്ക്കുന്ന കാഴ്ചയാണ് രാജ്യമാകെ. അതുതന്നെയാണ് പ്രതിയോഗികളെ അങ്കലാപ്പിലാക്കുന്നത്. ജാതിഭേദങ്ങള്‍ക്കതീതമായി ജനങ്ങള്‍ അണിനിരക്കുന്നതിനുള്ള അസഹ്യതയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. അത് പക്ഷേ, ഏശാന്‍ പോകുന്നില്ല.
കോര്‍പ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുന്ന സര്‍ക്കാറാണ് മോദിയുടേതെന്ന് പുരപ്പുറം കയറി കൂവിയവരുടെ തൊണ്ട പൊട്ടിയതല്ലാതെ ജനങ്ങളത് വിശ്വസിച്ചില്ല. ഒരു കുത്തക മുതലാളിയേയും വഴിവിട്ട് സഹായിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അത് എതിരാളികള്‍ക്കും ബോധ്യമായി. ഇപ്പോള്‍ ‘കോര്‍പ്പറേറ്റ്’ ആരോപണമില്ലല്ലോ. അതുപോലെ തന്നെ ഇപ്പോള്‍ ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ക്കും അല്പായുസ്സാണ്. ഏഴുപത് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഇപ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ജനങ്ങള്‍ക്ക് ബോധ്യമായത്. അതിന്റെ നേട്ടമെന്തെന്നും വ്യക്തമായി. അതിനാലാണ് മുമ്പത്തെക്കാളും ഇന്നത്തെ സ്വാതന്ത്ര്യദിനം ജനമനസ്സില്‍ ആഹ്ലാദത്തിന്റെ മത്താപ്പുയര്ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: