മുഹമ്മ: ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനെ മൊബൈല്‍ഫോണ്‍ മുഖേന അക്കൗണ്ട് വിവരം ചോര്‍ത്തി എടിഎമ്മില്‍ നിന്ന് പണം അപഹരിച്ച സംഭവത്തില്‍ ഉടമയ്ക്ക് നഷ്ടപ്പെട്ട പണം ആറുമാസം കഴിഞ്ഞിട്ടും തിരികെ നല്കാന് ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ല.
മുഹമ്മ ആര്യക്കര ക്ഷേത്രത്തിലെ ജീവനക്കാരന് മങ്കുഴിയില്‍ എം. ടി. സലിമാണ് കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയില്‍ 48,239 രൂപ ഫെബ്രുവരി 19നാണ് നഷ്ടപ്പെട്ടത്. ഒരു മണിക്കൂറിനുള്ളില്‍ 14 പ്രാവശ്യമായാണ് പണം എടുത്തത്. കാനറാബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞാണ് സലിമിനെ വിളിച്ചത്. 08298958865 എന്ന നമ്പരില്‍ സലിമിന്റെ മൊബൈലില്‍ വിളിച്ച ആള് ഹിന്ദിയിലാണ് സംസാരിച്ചത്. എടിഎം കാര്‍ഡ് പുതുക്കാന്‍ സമയമായെന്നും താങ്കളുടെ കാര്‍ഡിലെ 16 അക്ക നമ്പര്‍ പറഞ്ഞ് കൊടുക്കാനും ആവശ്യപ്പെട്ടു. ഈ നമ്പര്‍ നല്കിയപ്പോള് പുതിയ നാലക്ക നമ്പര്‍ സലീമിന് ഇയാള്‍ പറഞ്ഞ് കൊടുത്തു. നിലവിലുള്ള രഹസ്യ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും സലിം നല്‍കിയില്ല.
ഏതാനും മിനിറ്റുകള്‍ക്കകം അക്കൗണ്ടില്‍ നിന്നും 1000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശം സലീമിന്റെ മൊബൈലിലെത്തി. ബാങ്കിലെ ഫോണ്‍ നമ്പര്‍ സലീമിന്റെ കൈവശമില്ലാതിരുന്നതിനാല്‍ കാനറബാങ്കിന്റെ ആലപ്പുഴ ശാഖയിലെത്തി വിവരമറിയിക്കാന്‍ പോയെങ്കിലും ബാങ്കിലെത്തുന്നതിന് മുമ്പേ 14 തവണയായി അക്കൗണ്ടില്‍ നിന്നും പല തുകകളായി പിന്‍വലിച്ചതായി ഫോണില്‍ അറിയിപ്പ് വന്നുകൊണ്ടിരുന്നു. ബാങ്കിന്റെ അന്വേഷണത്തില്‍ മുബൈയിലെ ഗോറിഗാവോണ്‍ എന്ന സ്ഥലത്ത് നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതായി മനസിലാക്കാന്‍ കഴിഞ്ഞത്.
പിന്നീട് കാനറാബാങ്കിന്റെ ആലപ്പുഴ ഓഫീസില്‍ മാര്‍ച്ച് 17ന് സലീം പരാതി നല്കി. കൂടാതെ മാര്‍ച്ച് നാലിന് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും പരാതി (നമ്പര്‍ 31362 )നല്കി.തന്റേതല്ലാത്ത കാരണത്താല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് സലീം ജൂലൈ 25ന് കാനറാബാങ്കിന്റെ ബംഗ്ലുരുവിലെ ഹെഡ്ഡോഫീസിലേയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടവര്‍ക്ക് എസ്ബിടി തുക മടക്കി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: