കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ആധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞുവെങ്കിലും വാഹനയാത്ര ദുസ്സഹമാക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. നഗരം കുറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാക്കുന്നത് തടയാനായിട്ടാണ് ഒരുകോടിയോളം രൂപ മുടക്കി നഗരത്തില്‍ 60 ആധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ അമ്പതോളം ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കലക്ടറേറ്റിന് മുന്‍വശം, കാള്‍ടെക്സ് ജംഗ്ഷന്, പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, കെഎസ്ആര്‍ടിസി സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ക്യാമറ സ്ഥാപിച്ചുകഴിഞ്ഞു. പയ്യാമ്പലത്തെ പോലീസ് കണ്ട്രോള് റൂമുമായാണ് ഇവ ബന്ധിപ്പിക്കുന്നത്. ഇന്ന് ഇതിന്റെ പ്രവര്‍ത്തനത്തിന് തുടക്കമാകും. ഫേസ് റക്കഗ്നൈസര് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഈ ഫോട്ടോയും നഗരത്തില്‍ ക്യാമറക്ക് മുന്നിലൂടെ കടന്നുപോകുന്ന പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോയും സാമ്യമുണ്ടെങ്കില്‍ പോലീസ് കണ്ട്രോള് റൂമിലും ഡിവൈഎസ്പിയുടെ കമ്പ്യൂട്ടറിലും പ്രത്യേക ശബ്ദത്തോടെ തിരിച്ചറിയാനാകും. പ്രതികളുടെ മുഖം സൂം ചെയ്ത് കാണാനും സംവിധാനമുണ്ട്. വന്‍ നഗരങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് കണ്ണൂരില്‍ നടപ്പിലാക്കുന്നത്. എന്നാല്‍ ഈ സംവിധാനങ്ങള്‍ നടപ്പിലാക്കുമ്പോഴും ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വാത പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. താഴെചൊവ്വ മുതല്‍ കാള്‍ടെക്സ് വരെയും എകെജി ആശുപത്രി മുതല്‍ കാള്‍ടെക്സ് വഴിയും വാഹനങ്ങളുടെ കുരുക്കഴിയുന്ന സമയമില്ല. ഗതാഗതം സുഗമമാക്കാന്‍ നഗരത്തില്‍ പാര്‍ക്കിങ്ങിന് നിയന്ത്രണമുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍പ്പറത്തുകയാണ് പതിവ്. ആര്‍ക്കും എവിടെയും നഗരത്തില്‍ പാര്‍ക്ക് ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. തലശ്ശേരി റോഡില്‍ ക്യാപ്പിറ്റോള്‍ മാളിന് മുന്‍വശത്തുണ്ടാകുന്ന ഗതഗാതക്കുരുക്കിന് ഒരു പരിഹാരവും കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഇവിടെ നിന്നും വിജയിച്ച മന്ത്രിയുടെ വാഹനം തന്നെ അരമണിക്കൂറോളമാണ് ഈ കുരുക്കില്‍ അകപ്പെട്ടത്. പോലീസ് എസ്കോര്‍ട്ട് ഇല്ലാത്തതിനാല്‍ മന്ത്രിവാഹനം മറ്റുവാഹനങ്ങള്‍ക്കൊപ്പം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഓണത്തിരക്കേറുന്നതോടു കൂടി നഗരത്തിലെ ഗതാഗതക്കുരുക്കും രൂക്ഷമാകും. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: