ന്യൂദല്‍ഹി: ഭാരതം അടുത്ത കാലത്തായി ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മിക്കപ്പോഴും എട്ട് ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചയുണ്ടായെന്നും ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥയായി ഭാരതത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ അംഗീകരിച്ചെന്നും രാഷ്ട്രപതി വ്യക്തമാക്കി. എഴുപതാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ്സ് അനായാസമായി ചെയ്യുന്നതിലും ലോജിസ്റ്റിക്സ് പ്രകടനത്തിലുമുള്ള സൂചികകളില്‍ രാജ്യം സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചു. യുവ സംരംഭകരുടെ സ്റ്റാര്‍ട്ട്-അപ് സംരംഭങ്ങളും ആശയങ്ങളും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇത് നിലനിര്‍ത്തണം. കഴിഞ്ഞ രണ്ട് വര്‍ഷം വരള്ച്ചയായിരുന്നിട്ടും പണപ്പെരുപ്പ നിരക്ക് ആറ് ശതമാനമാക്കി നിലനിര്‍ത്താനും കാര്‍ഷിക ഉത്പാദനത്തില്‍ സ്ഥിരത തുടരാനും കഴിഞ്ഞു.
രാജ്യത്തിന്റെ പൂര്‍വ്വസ്ഥിതി പ്രാപിക്കലിന്റെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള പുരോഗതിയുടെയും സാക്ഷ്യപത്രമാണിത്.
രാജ്യത്തിന്റെ വിദേശ നയത്തെ രാഷ്ട്രപതി ഏറെ പ്രശംസിച്ചു. വിദേശ നയം അടുത്ത കാലത്തായി കൂടുതല്‍ ചടുലത പ്രകടിപ്പിച്ചു. സമാധാനപരമായ സഹവര്‍ത്തിത്വത്തിലും, സാങ്കേതിക വിദ്യയും മൂല്യങ്ങളും സാമ്പത്തിക വികസനത്തിനായി സമന്വയിപ്പിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുന്നതാണ് വിദേശനയം. ആഫ്രിക്കയിലെയും ഏഷ്യാ പസഫിക് മേഖലയിലെയും ബന്ധം വീണ്ടും സജീവമാക്കി.
അയല്പക്കങ്ങള് ഒന്നാമത്’ എന്ന നയത്തില്‍ നിന്നും പിന്നോട്ട് പോകില്ല. ദക്ഷിണേഷ്യയിലെ ജനങ്ങള്‍ക്കിടയില്‍ പൊതുവായ ഭാഗധേയം രൂപപ്പെടുത്താനും അഭിവൃദ്ധിയിലേക്ക് ഒരുമിച്ച് നീങ്ങാനുമുള്ള അവസരം പ്രയോജനപ്പെടുത്തണം. അടുത്ത കാലത്ത് നടത്തിയ പരിശ്രമങ്ങള്‍ ഊര്‍ജ്ജ സുരക്ഷ മെച്ചപ്പെടുത്തുകയും ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുകയും വികസന പദ്ധതികളെ മുന്നോട്ട് നയിക്കാനായി അന്താരാഷ്ട്ര തലത്തില്‍ പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
സ്വപ്നങ്ങളിലെ ഭാരതത്തെ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കണം. അറുന്നൂറ് ദശലക്ഷം യുവാക്കളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന, ഡിജിറ്റല്‍ ഇന്ത്യയെയും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെയും നൈപുണ്യമാര്‍ന്ന ഇന്ത്യയെയും നിര്‍മ്മിക്കണം. മുഴുവന്‍ ഭാരതവും വളരുമ്പോള്‍ മാത്രമേ ഭാരതം വളരുകയുള്ളൂ.
അതിനാല്‍ പുറത്താക്കപ്പെടുന്നവരെ കൂടി വികസനപ്രക്രിയയില്‍ ഉള്‍ക്കൊള്ളിക്കണം. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കണം. ശാസ്ത്രീയ ചിന്താഗതിയുമായി ഒത്തുപോകാത്ത വിശ്വാസങ്ങളെ ചോദ്യം ചെയ്ത് ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കണം. മതത്തെ ആധുനിക ശാസ്ത്രവുമായി ഇഴചേര്‍ത്ത് മാത്രമേ കരുതലുള്ള സമൂഹത്തെ വികസിപ്പിക്കാനാകൂ. പൂര്‍വസ്ഥിതിയെ വെല്ലുവിളിക്കാന്‍ പഠിക്കുകയും, കാര്യക്ഷമമല്ലാത്തതും അശ്രദ്ധവുമായ ജോലിയെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും വേണം.
രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മതഭീകരവാദത്തിന് ലോകം സാക്ഷിയാണ്. ഇതിനെതിരെ എല്ലാ രാജ്യങ്ങളും ഒരേ സ്വരത്തില്‍ പോരാടണം. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ശക്തികള്‍ ഭാരതത്തിന്റെ ആത്മാവിനെ ശ്വാസം മുട്ടിക്കാന്‍ ആയിരം വര്‍ഷത്തിലധികമായി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഭിന്നിപ്പിന്റെയും അസഹിഷ്ണുതയുടെയും ശക്തികളെ പരാജയപ്പെടുത്തണം.
ദേശീയ ധര്മ്മചിന്തയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന തരത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമായി നേരിടണം. സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്കുണ്ടാകുന്ന അക്രമങ്ങള്‍ നമ്മുടെ സംസ്ക്കാരത്തിന്റെ ആത്മാവിനേല്ക്കുന്ന മുറിവാണ്. ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ സംസ്ക്കാര സമ്പന്നമായ ഒരു സമൂഹം എന്ന് നമുക്ക് നമ്മെ വിളിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഉപനിഷത്തിലെ വരികള്‍ ഉദ്ധരിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: