കാസര്‍കോട്: കാഞ്ഞങ്ങാട്ടെ വ്യാജ പാസ്പോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. പാസ്പോര്‍ട്ട് കൈക്കലാക്കിയ 13 പേരുടെ ഫോട്ടോ ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. ഇതില്‍ രണ്ട് പേരെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന സിഐ സതീഷ് കുമാര്‍ പറഞ്ഞു.
തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളിലെ യുവതികളും കുട്ടികളും ഉള്‍പ്പെടെ 17 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും, തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വ്യാജ പാസ്പോര്‍ട്ട് കേസുകളുടെ അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയത്.
ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ വ്യാജ പാസ്പോര്ട്ടുകള് ഉപയോഗിച്ചിരിക്കാമെന്ന് ഉറപ്പാക്കിയതും പുതിയ അന്വേഷണ നീക്കത്തിനു പ്രേരണയായി. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര് കാവിന് സമീപം ലോഡ്ജ് കേന്ദ്രീകരിച്ച് വ്യാജ പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍മിച്ചു നല്കുന്ന കേന്ദ്രത്തിനെതിരെ നേരത്തെ ഹൊസ്ദൂര്‍ഗ് പോലീസ് കേസെടുത്തിരുന്നു.
ഇടനിലക്കാരനായി പ്രവര്‍ത്തിച്ച നഗരത്തിലെ ട്രാവല്‍ എജന്‍സി ഉടമക്കെതിരെയും കേസുണ്ട്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് കൂടുതല്‍ അന്വേഷണത്തിനായി ഐഎസ്എഫിന് കൈമാറിയിരുന്നെങ്കിലും അന്വേഷണമെങ്ങുമെത്തിയില്ല.
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 250 പരം പേര് വ്യാജ പാസ്പോര്‍ട്ട് സ്വന്തമാക്കിയെന്നാണ് പൊലീസ് കേസ്. വ്യാജ മേല്‍വിലാസം, സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉപയോഗിച്ചാണ് വ്യാജ പാസ്പോര്ട്ടുകള് സ്വന്തമാക്കിയത്. ഇതിനു പിന്നില്‍ ഉദ്യോഗസ്ഥരും പോസ്റ്റുമാന്മാരും ഒത്തു കളിച്ചതായും കണ്ടെത്തുകയും ഏതാനും പേരെ നേരത്തെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ട ഫോട്ടോയിലുള്ളവരെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ വിവരം 9497987314 എന്ന നമ്പറില്‍ അറിയിക്കണമെന്നും വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: