ഈരാറ്റുപേട്ട: സിപിഎം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എം.നസീറിന്റെ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എംഇഎസ് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് കവാടത്തില്‍ തടഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. സിപിഎം നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന പോലീസ് കൊല്ലപ്പെട്ട നസീറിന്റെ കുടുംബത്തോട് നീതി കാട്ടണമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ കെ.പി.സുരേഷ് ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറിയടക്കമുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ നേതാക്കളെ ഒഴിവാക്കി സാധാരണ പ്രവര്‍ത്തകരെ മാത്രം പ്രതികളാക്കി അറസ്റ്റ് ചെയ്തത് നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാടത്ത് പണി ചെയ്താല്‍ വരമ്പത്ത് കൂലി എന്ന് പ്രഖ്യാപിച്ച കോടിയേരി ബാലകൃഷ്ണന് ഈരാറ്റുപേട്ടയില്‍ നസീറിന് കൊടുത്തത് ഏതു പാടത്ത് എന്ത് പണിക്കുള്ള കൂലിയാണെന്ന് വെളിപ്പെടുത്തണം. ആക്രമിക്കപ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെത്തിയ സ്വന്തം പാര്‍ട്ടി പ്രവര്ത്തകന് കൃത്യമായ ചികിത്സ ലഭിക്കാത്തത് ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ മൂലമാണെന്ന് സുരേഷ് ആരോപിച്ചു. നസീറിന്റെ മരണം ഉറപ്പാക്കിയശേഷം മാത്രമാണ് ചികിത്സപോലും ലഭിച്ചതെന്നും സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ പ്രതികളുടെ പക്ഷം പിടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് വി.സി.അജികുമാര്‍ സംസ്ഥാന സമിതിയംഗം അഡ്വ. കെ.പി.സനല്‍കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.ബി.മധു, രാജേഷ് പാറയ്ക്കല്‍, കെ.വി.നാരായണന്, പി.ആര്.ജയകുമാര്‍, കെ.വി.മധുസൂദനന് നായര്‍, കെ.ആര്.മോഹനന് കുളത്തുങ്കല്‍, കെ.കെ.സന്തോഷ് കുമാര്‍, ഇ.ഡി.രമണന്, സോമശേഖരന്‍ ആറ്റുവേലില്‍, ജി.അനില്‍കുമാര്‍, രതീഷ് പടിപ്പുരയ്ക്കല്‍, വി.പി.രഘുകുമാര്‍, തങ്കമ്മ പുഷ്പരാജന്‍, ബേബി വെട്ടിക്കല്‍, കൊല്ലപ്പെട്ട നസീറിന്റെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: