വര്‍ക്കല: മുന്നറിയിപ്പില്ലാതെ വാട്ടര്‍ കണക്ഷന് വിച്ഛേദിച്ചതായി പരാതി. ഇടവ വെണ്‍കുളം കുരുവിള ഹെല്‍ത്ത് സെന്ററിനു സമീപത്തെ വീടുകളിലേക്കുള്ള കുടിവെള്ള കണക്ഷനാണ് വിച്ഛേദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 ഓടെ ഊറ്റുകുഴിയിലെ പമ്പിംഗ് ഓപ്പറേറ്ററോടൊപ്പം എത്തിയ സംഘമാണ് റോഡ് കുഴിച്ച് വാട്ടര്‍ കണക്ഷന് കട്ട് ചെയ്തത്. ഇത് ചോദ്യം ചെയ്ത ഗുണഭോക്താക്കളോട് അടുത്ത പദ്ധതി പ്രകാരമുള്ള ലൈനില്‍ നിന്നും കുടിവെള്ളം ലഭിക്കണമെങ്കില്‍ 1500 രൂപ വീതം വാട്ടര്‍ അതോറിട്ടിയില്‍ അടക്കണമെന്നായിരുന്നു മറുപടി.
ഇത് സംബന്ധിച്ചു നോട്ടീസോ മറ്റ് മുന്നറിയിപ്പുകളോ ലഭിച്ചിട്ടില്ല എന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്. നിരവധി വര്‍ഷങ്ങളായി ഊറ്റുകുഴി പമ്പിംഗ് സ്റ്റേഷനിലെ കിണറിലെ വെള്ളം പായല്‍ നിറഞ്ഞ് മലിനമായികിടക്കുന്നു. കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഈ ജലമായിരുന്നു പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്നത്. ഇത് സംബന്ധിച്ചു നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. അതിനിടെയാണ് കുടിവെള്ളംമുട്ടിച്ചുകൊണ്ടുള്ള വാട്ടര്‍ അതോറിട്ടി ജീവനക്കാരുടെ നടപടി. ഉയര്‍ന്ന പ്രദേശമായ ഇവിടെ കുടിവെള്ളത്തിനായി പൈപ്പ് ലൈനാണ് ഏക ആശ്രയം. ഇത് സംബന്ധിച്ചു വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് ഗുണഭോക്താക്കള്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: