കാഞ്ഞങ്ങാട്: ഏതു രാഷ്ട്രീയപാര്‍ട്ടി ഭരിച്ചാലും രാജ്യത്ത് ജനാധിപത്യം ശക്തമായിരിക്കണമെന്ന് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി. ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് ശേഷം സമര സേനാനികള്‍ എതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും ഭാരതീയ ജനതാപാര്‍ട്ടി അവരെ ആദരിക്കുന്നു. അതാണ് ബിജെപിയെ മറ്റുരാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതോടൊപ്പം നാം ഭാരതത്തിന്റെ പാരമ്പര്യവും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്യസമരത്തില്‍ പങ്കെടുത്തവരെ കേന്ദ്രമന്ത്രി നേരിട്ടെത്തി ആദരിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരക്ക് സേവന നികുതി ബില്‍ പാസാക്കിയതുവഴി രാജ്യത്തെ സമ്പത്തിക രംഗം ഉന്നതിയിലേക്കെത്തിയതായും അദ്ദേഹം സൂചിപ്പിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളായ കെ. മാധവന്, കെ.ആര്. കണ്ണന്. കെ.വി. നാരായണന്, കര്‍ത്തമ്പു മേസ്ത്രി എന്നിവരെയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. 103 വയസ് കഴിഞ്ഞ കെ.മാധവനെ നെല്ലിക്കാട്ടെ അദ്ദേഹത്തിന്റെ വസതിയിലും മറ്റുള്ളവരെ നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയിലുമാണ് ആദരിച്ചത്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗങ്ങളായ മടിക്കൈ കമ്മാരന്, എം.സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ്പ്രമീള സി നായ്ക്, സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.കെ.കുട്ടന് എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന സമിതിയംഗം ശ്രീപത്മനാഭന് കേന്ദ്രമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന് സ്വാഗതവും പി.രമേശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: