കോഴിക്കോട്: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ അഖണ്ഡതയെയും ദേശീയതയേയും ചോദ്യം ചെയ്യുന്നതാവരുതെന്ന് സംവിധായകന് അലി അക്ബര്‍. തപസ്യ 40-ാം വാര്‍ഷികോത്സവത്തിന്റെ ഭാഗമായി ആവിഷ്ക്കാര സ്വാതന്ത്ര്യം – അകവും പുറവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലപ്പോഴും സത്യസന്ധമായല്ല വാര്‍ത്തകള്‍. പക്ഷം പിടിച്ചുള്ള മാധ്യമ പ്രവര്‍ത്തനം സെന്‍സര്‍ ചെയ്യണമോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സിനിമ കണ്ട ലെനിന് ഇത് തന്റെ വിപ്ലവത്തിന് ആക്കം കൂട്ടും എന്ന് പറഞ്ഞു. അത്തരത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവത്തിന് ആക്കം കൂട്ടുന്ന കലാകാരന്മാരാണ് ഇന്ന് കേരളത്തില്‍ കൂടുതല്‍. ഭരണകൂടത്തിന് വേണ്ടി എഴുതുന്നവരെ മാത്രം സംരക്ഷിക്കുക എന്ന നയമാണ് സര്‍ക്കാറിന്റേത്. ഇടത് ചായ്വില്ലാത്ത കലാകാരന്മാര് ഉന്നതിയില്‍ എത്തരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലയില്‍ ജാതിയും, മതവുമില്ല എന്ന് പറയുമ്പോഴും ഭൂരിപക്ഷ സമുദായത്തെ എതിര്‍ക്കുന്നതും ന്യൂനപക്ഷ സമുദായങ്ങളെ പ്രകീര്‍ത്തിക്കുന്നതുമായ സൃഷ്ടികളാണ് എഴുത്തുകാരുടേത് എന്ന് കുമാര്‍ ചെല്ലപ്പന് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭാരത സംസ്കാരത്തെ അക്രമിക്കുകയാണ് എഴുത്തുകാരും മാധ്യമങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവാര്‍ഡുകള്‍ തിരിച്ചു നല്കിയവര് അവാര്‍ഡു തുകയെക്കാള്‍ ഭീമമായതുക ചിലരില്‍ നിന്നും കൈപ്പറ്റുകയാണ് ചെയ്തതെന്ന് ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം പറഞ്ഞു. ഭാരതസംസ്കാരത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചിലരുടെ ഏകപക്ഷീയതയില്‍ നിന്നാണ് സമകാലീന ആവിഷ്കാര സമരങ്ങള്‍ രൂപം കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂജപ്പുര കൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. സിന്ധുപുഴക്കല്, സച്ചിദാനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: