തൃശൂര്‍: അറുപത് വര്‍ഷമായി കേരളത്തിലെ ആദിവാസി പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ച രണ്ടു മുന്നണികള്‍ക്കുമെതിരായ രാഷ്ട്രീയ പോരാട്ടത്തിനാണ് ജെആര്‍എസ് തയ്യാറെടുക്കുന്നതെന്ന് സി.കെ. ജാനു. പുതിയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ ആദ്യസംസ്ഥാന കണ്വെന്ഷന് തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഞങ്ങളുടെ രാഷ്ട്രീയ അസ്തിത്വം അംഗീകരിച്ചത് ബിജെപിയും എന്‍ഡിഎയും മാത്രമാണ്. സഹതാപവും അനുകമ്പയുമല്ല കേരളത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആവശ്യം. അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. അതിന് ഭരണസംവിധാനത്തിന്റെ ഭാഗമാകണമെന്ന തിരിച്ചറിവില്‍ നിന്നാണ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനമെടുത്തത്, ജാനു പറഞ്ഞു.
കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും എന്നും പിന്നാക്ക വിഭാഗങ്ങളെ രാഷ്ട്രീയ അടിമകളാക്കുകയായിരുന്നു. ജനാധിപത്യത്തിന്റെയോ വികസനത്തിന്റേയോ ഭാഗമാകാന്‍ അറുപതു വര്‍ഷമായിട്ടും കേരളത്തിലെ ആദിവാസി-ദളിത്-മുക്കുവ സമുദായങ്ങള്‍ക്കൊന്നും ആയിട്ടില്ല. കാരണം മുന്നണികളാണ്. ഇവര്‍ പിന്നാക്ക വിഭാഗക്കാരുടെ ശത്രുക്കളാണെന്നും ജാനു പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖ്യാതിഥിയായി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ തുടര്‍ച്ചയാണ് ജെആര്‍എസ് രൂപീകരണമെന്ന് കുമ്മനം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ വിമോചനം അധികാരത്തിലൂടെ എന്നതാണ് പുതിയ മുദ്രാവാക്യം. അതിനുവേണ്ടി ഒരു പുതിയ വിപ്ലവത്തിന് കേരളം ഒരുങ്ങുന്നു. ഭൂമിയില്ലാത്തവന്റെ, ഭക്ഷണമില്ലാത്തവന്റെ, തൊഴിലില്ലാത്തവന്റെ, പണമില്ലാത്തവന്റെ നേതൃത്വത്തില്‍ പുതിയ കേരളത്തിനു വേണ്ടിയുള്ള പോരാട്ടം ആരംഭിക്കുകയാണ്. ജെആര്എസ്സിന്റെ രാഷ്ട്രീയ പോരാട്ടത്തിന് ബിജെപി എല്ലാപിന്തുണയും നല്‍കുമെന്നും കുമ്മനം പറഞ്ഞു.
ആക്ടിങ് ചെയര്മാന് ഇ.പി. കുമാരദാസ് അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, ബിജു കാക്കത്തോട്, ഇ. അയ്യപ്പന്, അഡ്വ.കെ.കെ. നാരായണന്, ഇ.സി. മുരളി, പ്രകാശന് മൊറാഴ, ജി. അശോകന്, അര്ജ്ജുനന് അന്തിക്കാട്, രാജന് തിരുവനന്തപുരം, രാജന് കൊല്ലങ്കോട്, ജോണ്സണ്, മോഹന്‍ദാസ്, മാമന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: