കോഴിക്കോട്: തപസ്യ കലാസാഹിത്യവേദിയുടെ ദുര്‍ഗ്ഗാദത്ത പുരസ്കാരം സമ്മാനിച്ചു. 40-ാം സംസ്ഥാന വാര്‍ഷികോത്സവം സമാപന സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന് നായരില്‍ നിന്ന് പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന് പുരസ്കാരം ഏറ്റുവാങ്ങി.
സംസ്ഥാന സമിതി അംഗം ആര്. സഞ്ജയന് മുഖ്യപ്രഭാഷണം നടത്തി. ലോകത്തെ പരിഷ്കരിക്കുക, മനുഷ്യനെ മനുഷ്യനായി വളരാന്‍ പഠിപ്പിക്കുക എന്നതാണ് തപസ്യയുടെ പ്രവര്‍ത്തന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിദേശികള്‍ അവരുടെ സാഹിത്യത്തിലും, സംസ്കാരത്തിലും ഇല്ലാത്തത് ഭാരതത്തില്‍ നിന്നു ലഭിക്കുമെന്ന് ചിന്തിക്കുന്നു.
എന്നാല്‍, ഭാരതീയര്‍ ഭാരതത്തിന്റെ വിലതിരിച്ചറിയുന്നില്ല. ലോകമെമ്പാടും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍, മനുഷ്യന്റെ സൃഷ്ടികള്‍ അവന്റെ തന്നെ വിനാശത്തിന് കാരണമാകുന്നു. പുതുതലമുറയ്ക്ക് സാംസ്കാരികമായ ശിക്ഷണം ലഭിക്കുന്നില്ല.
ഭാരതീയ കലകള്‍, വിദ്യാഭ്യാസം, ജീവിതശൈലി, സമ്പ്രദായം എന്നിവയുടെ ലക്ഷ്യം മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കുക എന്നതാണ്. കേരള കലകളെല്ലാം ഇന്ന് പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ തപസ്യ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണമെന്നും വലിയൊരു ദൗത്യമാണ് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴമയുടെ അഴക് പ്രദര്‍ശനം ഒരുക്കിയ ജിതിനം രാധാകൃഷ്ണനെയും, മലയാണ്മ പ്രദര്‍ശനം ഒരുക്കിയ വിനോദ് പട്ടാണിപ്പാറയേയും ആദരിച്ചു. സംസ്ഥാന ട്രഷറര്‍ കെ. ലക്ഷ്മി നാരായണന്, ഡോ.കെ.എന്‍. പ്രിയദര്ശന് ലാല്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അനൂപ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: