റിയോ ഡി ജനീറോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയായി ജമൈക്കൻ വനിത. ഒളിമ്പിക്സ് 100 മീറ്ററിൽ വെടിച്ചില്ലുപോലെ കുതിച്ച എലെയ്ൻ തോംസൺ 10.71 സെക്കൻഡിൽ പറന്നെത്തിയാണ് തന്റെ ആദ്യ ഒളിമ്പിക്സ് സ്വർണ്ണം സ്വന്തമാക്കിയത്. കരിയറിലെ ആദ്യ ഒളിമ്പിക് മെഡൽ. അത് സ്വർണ്ണത്തിന്റെ രൂപത്തിൽ.
ഫൈനലിന് മുൻപ് ജമൈക്കയുടെ ലോക-ഒളിമ്പിക് ചാമ്പ്യൻ ഷെല്ലി ആൻ ഫ്രേസറിനായിരുന്നു ഏവരും സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ സ്റ്റാർട്ടറുടെ കയ്യിലെ തോക്കിൽ നിന്ന് വെടിയുതിർന്നതോടെ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന പ്രകടനം നടത്തിയ നാലാം ട്രാക്കിലോടിയ എലെയ്ൻ തോംസൺ.
എതിരാളികളെയെല്ലാം വ്യക്തമായ മാർജിനിൽ പിന്തള്ളി ഫിനിഷ് ലൈൻ ആദ്യം കടന്നപ്പോൾ 100 മീറ്ററിൽ ഹാട്രിക്ക് സ്വർണ്ണം പ്രതീക്ഷിച്ചെത്തിയ ആൻ ഫ്രേസറിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 10.86 സെക്കൻഡ് എടുത്താണ് ആൻ ഫ്രേസർ ഫിനിഷിങ് ലൈൻ കടന്നത്.
10.83 സെക്കന്റിൽ അമേരിക്കയുടെ ടോറി ബോവി വെള്ളി നേടിയപ്പോൾ നിലവിലെ സ്വർണ്ണജേതാവ് ജമൈക്കയുടെ തന്നെ ഷെല്ലി ആൻ ഫ്രേസർ 10.86 സെക്കന്റിൽ വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ വർഷം ബീജിങിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4-100 മീറ്റർ റിലേയിൽ സ്വർണ്ണം നേടിയ ജമൈക്കൻ ടീമിൽ അംഗമായിരുന്നു എലെയ്ൻ. 200 മീറ്ററിൽ വെള്ളിയും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: