റിയോ ഡി ജനീറോ: പുരുഷന്മാരുടെ 10,000 മീറ്ററിൽ ബ്രിട്ടന്റെ മൊ ഫറയ്ക്ക് എതിരില്ല. 27 മിനിറ്റും 05.17 സെക്കൻഡും സമയമെടുത്ത് ഫിനിഷ് ചെയ്താണ് ഫറേ സ്വർണ്ണം നേടിയത്. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിലും ഫറക്കായിരുന്നു ഈയിനത്തിൽ സ്വർണ്ണം.
മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് മോ ഫറ ട്രാക്കിൽ വീണു. വീണിടത്തുനിന്നും ചാടിയെണീറ്റ ശേഷം ഫറ നടത്തിയ പ്രകടനം സ്പോട്സ്മാൻ സ്പിരിറ്റിന്റേയും പോരാട്ടവീര്യത്തിന്റേയും ഉത്തമ മാതൃകയായി. ലാപ്പുകൾ പിന്നിടവെ എതിരാളികളെ ഒന്നൊന്നായ് ഫറ പിന്നിലാക്കി. 8,000 മീറ്റർ പിന്നിടുമ്പോൾ നാലാം സ്ഥാനത്തായിരുന്നു മോ ഫറ. അവിടെനിന്ന് സ്ഥിരതയോടെയുള്ള കുതിപ്പ്.
അവസാന ലാപ്പുകളിലെ സ്പ്രിന്റിലൂടെ ലീഡിലേക്ക്. ഒടുവിൽ ഇതിഹാസ സമാനമായൊരു ഫിനിഷിങിലൂടെ സ്വർണ്ണവും സ്വന്തമാക്കി.
10000 മീറ്ററിൽ സ്വർണ്ണം നിലനിർത്തുന്ന ലോകത്തെ നാലാമത്തെ അത്ലറ്റാണ് ഫറ. കെനിയയുടെ പോൾ കിപ്ഗേറ്റിച്ചിനാണ് വെള്ളി. 27 മിനിറ്റും 05:64 സെക്കൻഡും കൊണ്ടാണ് പോൾ ഫിനിഷിങ് ലൈൻ കടന്നത്. 27:06.26 സെക്കൻഡിൽ ഫിനിഷ് ചെയ്ത എത്യോപ്യയുടെ താമിററ്റ് തോല വെങ്കലവും നേടി.
കൂടാതെ 1972, 76 ഒളിമ്പിക്സുകളിൽ 10000 മീറ്ററിൽ സ്വർണ്ണം നേടിയ ഫിൻലൻഡ് താരം ലാസെ വിരേനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദീർഘദൂര ഓട്ടക്കാരനും ഫറയാണ്. ഫിൻലൻഡ് താരം 5000 മീറ്ററിലും സ്വർണ്ണം നേടിയിരുന്നു.
ഇനി 5000 മീറ്ററിലും ഫറക്ക് മത്സരമുണ്ട്. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ 5000 മീറ്ററിലും ഫറ സ്വർണ്ണം നേടിയിരുന്നു. റിയോയിലും ഡബിൾ തികയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഫറ 5000 മീറ്ററിനിറങ്ങുക. ബുധനാഴ്ചയാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: