ന്യൂദല്‍ഹി: കേരളത്തെയും മലയാളികളെയും പറ്റി ഉറക്കെച്ചിന്തിക്കുന്നതായിരുന്നു, കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെയുടെ പ്രഭാഷണം. ഒരു മലയാളി ഒരു ഓഫീസിലുണ്ടെങ്കില്‍ അവിടത്തെ പണി മുഴുവന്‍ അയാള്‍ നന്നായി ചെയ്യും. അങ്ങനെ ഒരു പ്രതിഛായ മലയാളിക്കുണ്ട്. പക്ഷെ, കേരളത്തിന് എന്താണ് കുഴപ്പം?
ദവെ നന്നായി ആലോചിച്ചിരുന്നു. കഴിഞ്ഞ 60 വര്‍ഷമായി, വ്യക്തതയില്ലാതെയാണ്, കേരളം ഭരിക്കപ്പെട്ടത്. എന്താണു വേണ്ടതെന്ന് കൃത്യമായ ആലോചനയുണ്ടായില്ല. ഗ്രാമതലം മുതല്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്താതെ, അവ്യക്തമായ കടലാസുകള്‍ അവര്‍ കേന്ദ്രത്തിന് അയക്കുകയായിരുന്നു. എന്നിട്ടു കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഇത്രകാലവും ഭരണാധികാരികള്‍ പ്രദര്‍ശിപ്പിച്ചത്, അങ്ങനെ, ഇരട്ടവ്യക്തിത്വമായിരുന്നു.
ഇരട്ടവ്യക്തിത്വം, മനഃശാസ്ത്രത്തിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍, ഷിസോഫ്രേനിയ (schizophrenia) എന്ന മനോവൈകല്യമാണെന്ന്, ദവെ പറഞ്ഞില്ല. അത്തരമാളുകള്‍ എപ്പോഴും സമൂഹത്തിലുണ്ടാകും. കേരളത്തില്‍, ഈ ദ്വന്ദ്വം, പ്രത്യയശാസ്ത്രത്തില്ത്തന്നെയുണ്ട്. വൈരുദ്ധ്യാത്മക ബൗദ്ധികവാദത്തില്‍, അങ്ങനെയാകാം. 1957ലെ ഇഎംഎസ് സര്‍ക്കാര്‍, ഭരണവും സമരവും ആണ് പരിപാടി എന്ന് പറഞ്ഞിരുന്നു. എന്നിട്ട്, ആ സര്‍ക്കാര്‍, ചന്ദനത്തോപ്പിലും മൂന്നാറിലും തൊഴിലാളികളെത്തന്നെ വെടിവച്ചുകൊന്നു.
സംസ്ഥാന കമ്മറ്റി യോഗത്തില്‍, ഇഎംഎസ്സും കെ. ദാമോദരനും തമ്മില്‍ വഴക്കായി. ആ പൊലീസ് വെടിവെപ്പിനെ തള്ളിപ്പറഞ്ഞ ദാമോദരനെത്തന്നെ, വെടിവെപ്പിനെ ന്യായീകരിക്കാന്‍, പാര്‍ട്ടി, കൊല്ലത്തേക്കയച്ചു. എം.എന്‍. ഗോവിന്ദന് നായരായിരുന്നു സെക്രട്ടറി. അദ്ദേഹവും ഇഎംഎസ്സും തമ്മില്‍ ഇടഞ്ഞു. കേരളത്തില്‍ ഭരണവും കേന്ദ്രത്തിനെതിരെ സമരവും എന്ന നയംവിട്ട്, ഇഎംഎസ്സിന്റെ ഭരണവും എംഎന്നിന്റെ പാര്‍ട്ടിയും തമ്മില്‍ സംഘര്‍ഷത്തിലായി.
ബുദ്ധിജീവിയായ ദവെ, പ്രത്യയശാസ്ത്രത്തിനകത്തെ സംഘര്‍ഷവും വൈരുദ്ധ്യവുംകൂടി തിരിച്ചറിഞ്ഞുകാണും. ആറന്മുള പ്രശ്നം തന്നെ എടുത്താല്‍, സ്വകാര്യ വിമാനത്താവള കമ്പനിയില്‍, കേരള സര്‍ക്കാര്‍ തന്നെ ഓഹരി എടുത്തിട്ടുണ്ട്. അപ്പോള്‍, അതില്‍ സര്‍ക്കാരിനും ബാധ്യതയുണ്ട്. അത് പിന്‍വലിച്ചാലേ, സര്‍ക്കാര്‍ ഉടമസ്ഥാവകാശമില്ലാത്ത നിലയിലെത്തൂ. അതു ചെയ്യാതെ, കേന്ദ്രത്തില്‍ ഇടക്കിടെ കടലാസുകള്‍ കൊടുക്കുന്നു. വേണമോ വേണ്ടയോ എന്ന ഉറച്ച തീരുമാനം എടുക്കുന്നില്ല.
ഗള്‍ഫ് പ്രതിസന്ധിയിലാകട്ടെ, ഒന്നും ചെയ്യാതെ, കേന്ദ്രമന്ത്രി വി.കെ. സിങ്ങിനു തന്നെ സ്വാതന്ത്ര്യം കിട്ടാത്ത സൗദി അറേബ്യയിലേക്ക് കേരള മന്ത്രി കെ.ടി. ജലീലിനും വിസ കിട്ടാത്ത പ്രശ്നം കേന്ദ്രത്തിനു മേല്‍ കെട്ടിവെക്കുകയാണ്, കേരളം ചെയ്തത്. അങ്ങനെ, വീട്ടിനകത്ത് ഒരു പെരുമാറ്റം, വെളിയില്‍ മറ്റൊരു പെരുമാറ്റം. അതു ജനവഞ്ചനയാണ്.
ഇതാണ്, ദവെ വര്ണത്തിലെ ഇരട്ടവ്യക്തിത്വം കൊണ്ടു ലക്ഷ്യമാക്കിയത്. ആശയക്കുഴപ്പത്തിന്റെ സന്ദര്‍ഭം ‘മഹാഭാരത’ത്തില്‍ നിന്നു തന്നെ അദ്ദേഹം ഉദ്ധരിച്ചു. യുദ്ധഭൂമിയില്‍, കൃഷ്ണനും ഭീഷ്മരും തമ്മില്‍ മുഖാമുഖം കാണുന്ന സന്ദര്‍ഭം. രഥചക്രം മണ്ണില്‍ പുതഞ്ഞ മുഹൂര്‍ത്തം. അപ്പോള്‍, ഇരുവരും സംസാരിച്ച് വ്യക്തത കൈവരുന്നു.
എന്നാല്‍, കേരളം മാറുന്നതും ദവെ കാണുന്നുണ്ട്- ആ രാഷ്ട്രീയം അകലെയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: