ന്യൂദല്‍ഹി: ഇടതുപക്ഷ തീവ്രവാദമായ മാവോയിസത്തോടും ലോകത്തിനാകെ ഭീഷണിയായ ഭീകരതയോടും വിട്ടുവീഴ്ചയില്ലെന്ന് 70-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഭാരതം പ്രഖ്യാപിച്ചു.
ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പേരുപറയാതെ പാക്കിസ്ഥാന് കടുത്ത താക്കീതു നല്കി. സ്വന്തം രാജ്യത്തെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടിട്ടു മതി കശ്മീര്‍ കാര്യത്തില്‍ ഇടപെടാനെന്ന സന്ദേശമാണ് മോദി നല്‍കിയത്.
പതിവിലേറെ സുരക്ഷാ സംവിധാനങ്ങളുണ്ടാക്കിയിരുന്ന ചെങ്കോട്ട മൈതാനത്ത് പ്രത്യേക സുരക്ഷയൊന്നും അധികമില്ലാതെ പ്രധാനമന്ത്രി പ്രസംഗിച്ചു. ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ സദസ്യരായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കം മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍നിന്ന് ചിലത്:
- ബലൂചിസ്ഥാന്‍, ഗില്‍ഗിത്, പാക്കധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ എനിക്ക് നല്കിയ അഭിനന്ദനങ്ങള്‍ ഭാരത പ്രധാനമന്ത്രിക്കുള്ളതാണ്. അവര്‍ അര്‍പ്പിച്ച വിശ്വാസം ഭാരതത്തിലെ 125 കോടി ജനങ്ങള്‍ക്കുള്ളതാണ്. ആ ജനതയ്ക്ക് ഞാന്‍ നന്ദി പറയുന്നു.
- പാക്കിസ്ഥാനിലെ പെഷവാറില്‍ ഒരു ഭീകരാക്രമണത്തില്‍ നിഷ്കളങ്കരായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഭാരത പാര്‍ലമെന്റ് അതില്‍ ഖേദിച്ച് കരഞ്ഞു. ആ കുട്ടികളെ ഓര്‍മ്മിച്ച ഭാരതം മുഴുവന്‍ കണ്ണുരൊഴുക്കുകയായിരുന്നു.
- അക്രമത്തിന് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല. മാവോയിസത്തിന്റെ പേരില്‍ വനപ്രദേശത്തും ഭകീരതയുടെ പേരില്‍ അതിര്‍ത്തി പ്രദേശത്തും അക്രമങ്ങള്‍ നടക്കുന്നുണ്ട്. അത് ചെറുക്കുകതന്നെ ചെയ്യും.
- ജാതിയുടെയും മതത്തിന്റെയും മറ്റും പേരില്‍ വിഘടിച്ചു നില്ക്കുന്ന ഒരു രാജ്യത്തിനും മഹത്തായ നേട്ടങ്ങള്‍ ഉണ്ടാക്കാനാവില്ല.
- നമ്മുടെ നേതാക്കളായ മഹാത്മാ ഗാന്ധി, അംബേദ്കര്‍, സന്യാസിമാര്‍, രാമാനുജാചാര്യരെ പോലുള്ള പണ്ഡിതന്മാര് നമ്മോട് ഊന്നിപ്പറഞ്ഞത് സാമൂഹ്യ ഐക്യത്തെക്കുറിച്ചാണ്.
- നമ്മുടെ സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കു മേല്‍ നാം ഉയരേണ്ടതുണ്ട്. അപ്പോഴേ ഭാരതത്തിന് ഏറ്റവും മികച്ചത് നേടാനാവൂ.
- ഒറ്റക്കും തെറ്റക്കും ഒന്നും നേടാനാവില്ല, ഒന്നിച്ചു നിന്നു നേടുന്ന സ്ഥിതി ഉണ്ടാക്കണം
- പത്താം സിഖ് ഗുരുവായ ഗുരു ഗോവിന്ദ സിംഹ് പറഞ്ഞിട്ടുണ്ട്, സേവാ പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാത്ത കൈയുകളെ എങ്ങനെ വിശിഷ്ടമെന്നു പറയാനാവുമെന്ന്. രാജ്യത്തെ കര്‍ഷകരെ അവരുടെ കഠിനാദ്ധ്വാനത്തിന്റെ പേരില്‍ ഞാന്‍ അഭിനന്ദിക്കുന്നു.
- ദല്‍ഹിയില്‍നിന്ന് മൂന്നു മണിക്കൂര്‍ മാത്രം യാത്രാദൂരമുള്ള നാര്ദാ പടേല ഗ്രാമത്തിലെ ഹത്രാസില്‍ ഈ 70 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതിയെത്തിയിട്ടില്ല.
- ഇപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ രാജ്യം മാറണം. അതിനു പദ്ധതികള്‍ പ്രഖ്യാപിച്ചതുകൊണ്ടു മാത്രമായില്ല. ജനങ്ങളെ അതു മാത്രം തപ്തരാക്കില്ല. അടിസ്ഥാന തലത്തില്‍ മുതല്‍ മാറ്റം ഉണ്ടാകണം.
- നമുക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ട് പരിഹരിക്കാന്‍, നമുക്ക് 125 കോടി ജനങ്ങളുണ്ട് പരിഹാരം കാണാന്‍ എന്നതാണ് നേട്ടം.
- പഞ്ചായത്തു മുതല്‍ പാര്ലമെന്റുവരെയും ഗ്രാമപ്രധാന്‍ മുതല്‍ പ്രധാനമന്ത്രിവരെയും അവരവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചാലേ സുരാജ്യം സാദ്ധ്യമാകൂ.
- ഭാരതം 70 വര്‍ഷം മുമ്പുണ്ടായതല്ല. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള സംസ്കാരമാണത്. മഹാഭാരതത്തിലെ ഭീമന് മുതല്‍ ഭീം റാവു (അംബേദ്കര്‍) വരെ നമ്മള് പിന്നിട്ട ദൂരം വളരെയാണ്.
- പണ്ഡിറ്റ് ദീന ദയാല്‍ജിയുടെ ഏകാത്മ മാനവ സിദ്ധാന്തത്തിന്റെ കേന്ദ്ര ബിന്ദു അന്ത്യോദയമാണ്. അത് സാര്‍ത്ഥമാക്കാന്‍ പ്രയത്നിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: