തിരുവനന്തപുരം: കുട്ടികള്‍ ഭീകരതയുടെ താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികള്‍ അവിടെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി കുടുംബത്തിലും നാട്ടിലും എല്ലാവരും ജാഗ്രത പാലിക്കണം. ജാതിയുടെയും മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.
രാജ്യത്തിന്റെ അകത്തുനിന്നു പോലും ഭീഷണികള്‍ ഉയരുമ്പോള്‍ നിതാന്തമായ ജാഗ്രത മാത്രമാണ് സ്വാതന്ത്ര്യവും പരമാധികാരവും സ്വയംനിര്‍ണയ അവകാശവും സംരക്ഷിക്കാനുള്ള മാര്‍ഗമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
പല മേഖലകളിലും രാജ്യത്തിന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ആ നേട്ടങ്ങളില്‍ കണ്ണ് മഞ്ഞളിച്ചു പോകരുതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് സാധിക്കണം. സമരത്തില്‍ പങ്കെടുത്ത് ജീവന് വെടിഞ്ഞവരും ജീവച്ഛവമായി ജീവിക്കുന്നവരുമുണ്ട്. അവരെല്ലാം സ്വപ്നം കണ്ടതു പോലുള്ള രാജ്യം സൃഷ്ടിക്കാന്‍ നമ്മള് ഒരുമിച്ച് നില്‍ക്കണമെന്നും പിണറായി നിര്‍ദ്ദേശിച്ചു.
ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ നിരക്ഷരത, ബാലവേല തുടങ്ങിയവയൊന്നും ഇല്ലാത്ത ഭാരതം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാലും ഈ നേട്ടങ്ങളുടെ പേരില്‍ ആരുടേയും കണ്ണ് മഞ്ഞളിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ പ്രശ്നങ്ങള്‍ കാണാന്‍ കഴിയാതെ പോവും. പ്രശ്നങ്ങളെ കാണാന്‍ കഴിയാതെ വരുന്നതോടെ പരിഹാരവും ഇല്ലാതെയാവും. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാവാണം ഓരോ സ്വാതന്ത്ര്യ ദിനവുമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യദിനത്തോനുബന്ധിച്ച് നടന്ന ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് മുഖ്യമന്ത്രി സ്വീകരിച്ചു. വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിത ഐപിഎസ് ഓഫീസര്‍ മെറിന് ജോസഫാണ് സ്വാതന്ത്ര്യദിന പരേഡ് നയിച്ചത്. കേരളവും കര്‍ണാടകയും പരേഡിനുള്ള പ്ലാറ്റൂണുകള്‍ കൈമാറി. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് ഇത്.
വിവിധ ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കൊല്ലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പത്തനംതിട്ടയില്‍ മന്ത്രി മാത്യൂ ടി. തോമസും ആലപ്പുഴയില്‍ മന്ത്രി ജി.സുധാകരനും കോട്ടയത്ത് മന്ത്രി കെ.രാജുവും തൃശൂരില്‍ മന്ത്രി എ.സി.മൊയ്തീനും കോഴിക്കോട്ട് മന്ത്രി ടി.പി.രാമകൃഷ്ണനും മലപ്പുറത്ത് മന്ത്രി കെ.ടി.ജലീലും കാസര്‍ഗോട്ട് മന്ത്രി ഇ. ചന്ദ്രശേഖരനും കണ്ണൂരില്‍ മന്ത്രി കെ.കെ.ഷൈലജയും ഇടുക്കിയില്‍ രാമചന്ദ്രന് കടന്നപ്പള്ളിയും പതാക ഉയര്‍ത്തി സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഭവനിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു. ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: