തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിനേയും മുസ്ലീംലീഗിനേയും ഇടതുപക്ഷത്തേക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ക്ഷണിച്ചതിന് പിന്നാലെ രണ്ടു പാര്‍ട്ടികള്‍ക്കും നേരെ വിമര്‍ശനവുമായി സിപിഐ രംഗത്ത്. യുഡിഎഫ് വിട്ടു വന്നാല്‍ മാണിയുടേയും ലീഗിന്റേയും മേലുള്ള പാപക്കറ ഇല്ലാതാവുന്നത് എങ്ങനെയാണെന്ന് സിപിഐ തങ്ങളുടെ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തിലൂടെ ചോദിക്കുന്നു.
ഇടതുപ്രകടന പത്രികയുടെ മേല്‍ ഒരു ചെമ്പരന്തും റാകിപ്പറക്കേണ്ട എന്ന പേരിലെഴുതിയ ലേഖനത്തിലാണ് സിപിഐ എതിര്‍പ്പ് ഒന്നുകൂടി വ്യക്തമാക്കിയത്. കേരളാ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും അന്യവര്‍ഗ ചിന്താഗതിയാണ്. ഒരു ലേഖനമോ മുഖപ്രസംഗമോ കൊണ്ട് ഇടതുപക്ഷത്തിന്റെ ജനകീയ രേഖ ഭേദഗതി ചെയ്യാമെന്ന് ആരും വെയില് കായേണ്ട. അഴിമതിയുടെ അന്ധത ബാധിച്ച മാണി അഴിമതി കൂടാരത്തില്‍ നിന്നു പുറത്ത് വന്നാല്‍ വിശുദ്ധനാകില്ല. വര്‍ഗീയതയ്ക്ക് കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് മുസ്ലീം ലീഗ്.
എവിടെ നന്മയുണ്ടോ അവിടെ ഞാനുണ്ടെന്ന മാണിയുടെ പ്രസ്താവന എവിടെ മന്ത്രിയുണ്ടോ അവിടെ ഞാനുണ്ടെന്നതിന്റെ പാഠഭേദമാണ്. ജനവിരുദ്ധര്‍ക്ക് ഐസ്ക്രീം കച്ചവടം നടത്താനും കോടികളുടെ കോഴപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന യന്ത്രം സ്ഥാപിക്കുന്നതിനുമുള്ള വഴിയമ്പലമല്ല ഇടതുമുന്നണി. അത് ലക്ഷ്യമിട്ട് വരുന്ന ചെമ്പരുന്തുകള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ചിറകരിഞ്ഞ് വീഴും. മദ്യനയം പൊളിച്ചെഴുതാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു. പക്ഷേ, സര്‍ക്കാരിനെ ചീത്തയാക്കാന്‍ പൊളിച്ചെഴുത്തുകാര്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കുമെന്നും അതിനാല്‍ സൂക്ഷിക്കണമെന്നും പത്രം ഓര്‍മപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: