കോഴിക്കോട്: അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ടി. എ റസാഖിന്റെ സംസ്കാരം ഇന്ന് ജൻമനാടായ കോഴിക്കോട് നടക്കും. രാവിലെ 11.30 ന് തുറയ്ക്കൽ ജുമാ മസ്ജിദ്ദിലാണ് സംസ്കാരം.
ജന്മനാടായ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം ഒരുനോക്കുകാണാൻ വൻജനാവലിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ റസാഖിന് ആദരാഞ്ജലി അർപ്പിച്ചു.
ഇന്നലെയാണ് ടി എ റസാഖ് (58) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു റസാഖ്.
1958 ഏപ്രിൽ 25ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് ടി.എ. റസാഖ് ജനിച്ചത്. സ്കൂൾഘട്ടം മുതൽതന്നെ റസാഖ് നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിരവധി ഏകാംഗ നാടകങ്ങളുടെ രചന, സംവിധാനം നിർവഹിച്ച അദ്ദേഹം വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു തുടക്കം കുറിച്ചു.
എൺപതുകളുടെ മധ്യത്തിൽ സിനിമാലോകത്ത് എത്തിയ റസാഖ് ജീവിതഗന്ധിയായ കഥകൾ പറഞ്ഞു. താലോലം, സ്നേഹം, ബസ് കണ്ടക്ടർ, പെൺപട്ടണം, പരുന്ത്, ഗസൽ, കാണാക്കിനാവ്, നാടോടി, വേഷം, ആയിരത്തിൽ ഒരുവൻ, പെരുമഴക്കാലം തുടങ്ങിയ സിനിമകളാണ് റസാഖിനെ ശ്രദ്ധേയനാക്കിയത്.
കാണാക്കിനാവ്, പെരുമഴക്കാലം എന്നിവയുടെ രചനയ്ക്ക് സംസ്ഥാന, ദേശീയ അവാർഡും ആയിരത്തിൽ ഒരുവൻ എന്ന രചനയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകൻ എ.ടി. അബുവിന്റെ സംവിധാന സഹായിയായി ധ്വനി എന്ന സിനിമയിലൂടെ 1987ൽ സിനിമയിലെത്തിയ റസാഖ് ലെനിൻ രാജേന്ദ്രന്റെ വചനത്തിലും സംവിധാന സഹായിയായി. പിന്നീട് തിരക്കഥാരചനയിലേക്ക് കൂടുമാറി.
2016ൽ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനം തിരക്കഥ എഴുതിയ ചിത്രം. സലിം കുമാറിനെ നായകനാക്കി മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമ ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: