കൊച്ചി: സേലം-ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ നിന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആറുകോടി രൂപ കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണം കൊച്ചിയിലേക്ക്. തമിഴ്നാട് ക്രൈം ബ്രാഞ്ച്-സിഐഡി സംഘം കൊച്ചിയില്‍ എത്തി പരിശോധന നടത്തി.
കൊള്ള നടന്നതിനു രണ്ടു ദിവസം മുന്‍പ് ഈ കോച്ചിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി എറണാകുളം സൗത്തിലെ യാര്‍ഡില്‍ നടത്തിയിരുന്നു. അറ്റകുറ്റപ്പണി നടന്ന സമയത്ത് ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നു സംഘം പരിശോധിച്ചു.
യാര്‍ഡിലെ സിസി ടി വി ദൃശ്യങ്ങളും ഈ ദിവസങ്ങളിലെ സംശയകരമായ ടെലിഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചു. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നു റെയില്‍വേ അറിയിച്ചു.
മുഷിഞ്ഞതും വിപണിയില്‍നിന്ന് പിന്‍വലിച്ചതുമായ നോട്ടുകളാണു ട്രെയിനില്‍ ഉണ്ടായിരുന്നത്. സേലത്തുനിന്നു പുറപ്പെട്ട ട്രെയിന്‍ 10 സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നു. ഈ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സേലത്തുനിന്ന് 226 തടിപ്പെട്ടികളിലായി മൂന്നു ബോഗികളില്‍ കൊണ്ടുവന്നിരുന്ന 320 കോടി രൂപയില്‍ 5.78 കോടി രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ബോഗിയുടെ മേല്‍ക്കൂര അറുത്തുമാറ്റിയശേഷം അകത്തു പ്രവേശിച്ചാണു മോഷ്ടാക്കള്‍ പണം കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: