കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുടെ അനുമതിക്കായി കെജിഎസ് ഗ്രൂപ്പ് കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇതിനായി വസ്തുതകള്‍ മറച്ചുവെക്കുകയും വ്യാജ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു.
പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് ഷെയറുണ്ടെന്നും, പദ്ധതിക്കാവശ്യമായ ഭൂമി സ്വന്തമായിട്ടുണ്ടെന്നും കെജിഎസ് കേന്ദ്രസര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അസത്യമായ കാര്യങ്ങളായിരുന്നുവെന്ന് കുമ്മനം രാജേശഖരന് മാധ്യമങ്ങളോട് പറഞ്ഞു വിമാനത്താവളത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും കമ്പനി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ നാളിതുവരെ വിമാനത്താവളത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. പ്രതിരോധ മന്ത്രാലയം നല്‍കിയെന്ന് പറയുന്ന അനുമതി മന്ത്രി നേരിട്ട് പിന്‍വലിച്ചതാണ്. മെയ് മൂന്നിന്റെ ഈ ഉത്തരവ് കെജിഎസ് ഗ്രൂപ്പ് വിദഗ്ദ്ധ സമിതിയെ അറിയിച്ചിട്ടില്ല.
പദ്ധതിക്കതിരായി കേസുകളൊന്നും നിലവില്‍ ഇല്ലെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാല്‍ ആറന്മുള പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ സുഗതകുമാരി നല്കിയ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, ലാന്‍ഡ് ബോര്‍ഡില്‍ കേസുണ്ട്, ജില്ലാ കളക്ടര്‍ മുന്‍പാകെ നിരവധി പരാതികള്‍ പദ്ധതിക്കെതിരായി ലഭിച്ചിട്ടുണ്ട് ഗ്രീന്‍ ട്രൈബ്യൂണലും സുപ്രീംകോടതിയും സാങ്കേതിക തകരാറുകള്‍ മാത്രമേ ചൂണ്ടിക്കാണിച്ചിട്ടുള്ളൂ എന്നും അവയെല്ലാം ശരിയാക്കിയെന്നുമുള്ള കമ്പനി വാദം തെറ്റാണ്.
വിമാനത്താവള നിര്‍മ്മാണം പാരിസ്ഥിതിക നാശം ഉണ്ടാക്കുമെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം, ഭൂപരിഷ്കരണ നിയമം എന്നിവ കമ്പനി ലംഘിച്ചെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരള സര്‍ക്കാര്‍ നല്കിയ അനുമതി മാത്രമാണ് കെജിഎസിന് ഹാജരാക്കാന്‍ സാധിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ 2010ല്‍ നല്കിയ ഈ അനുമതി റദ്ദാക്കിയാല്‍ വിമാനത്താവള പ്രശ്നം എന്നെന്നേക്കുമായി അവസാനിക്കും. പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കെജിഎസ് ഗ്രൂപ്പിന് ആറന്മുളയില് സ്വന്തമായി ഭൂമിയില്ല.
ഭൂപരിഷ്കരണ നിയമം ലംഘിച്ച് വാങ്ങിയ 232 ഏക്കര്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് കമ്പനി ഉന്നയിച്ച തര്‍ക്കം ലാന്‍ഡ് ബോര്‍ഡ് പരിശോധിക്കുന്നതേയുള്ളൂ. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചാണ് കമ്പനി അനുമതിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ കുമ്മനം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്ന് മന്ത്രാലയങ്ങള്‍ പദ്ധതിക്ക് നല്കിയ അനുമതി റദ്ദാക്കിയെന്നും പറഞ്ഞു. നിലവില്‍ പദ്ധതിക്ക് വ്യോമയാനവകുപ്പിന്റെ അനുമതിയില്ല. ഈ അനുമതി പിന്നീട് നേടിയെടുക്കാം എന്നാണ് കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: