ചവറ: ചുറ്റുമതിലില്ലാത്ത ഗവ.ഗേള്‍സ് സ്കൂള്‍ ഇരുട്ട് വീണാല്‍ സാമൂഹികവിരുദ്ധരുടെ താവളമാണ്. പൊതുവഴിക്കാവശ്യമായ സ്ഥലം സര്‍ക്കാര്‍ വിട്ടുനല്‍കാതെ ചുറ്റുമതില്‍ കെട്ടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാരില്‍ ചിലരുടെ പിടിവാശിയാണ് ചുറ്റുമതില്‍ നിര്‍മ്മിക്കാനുളള തടസം.
സ്കൂളിനു പടിഞ്ഞാറുവശത്തുളള ഇടവഴി വീതി കൂട്ടി റോഡാക്കുന്നതിന് പകുതിസ്ഥലം സ്കൂളും പകുതിസ്ഥലം അതിര്‍ത്തി പങ്കിടുന്നവരും എടുക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനം വഴിയുടെ അതിര്ത്തിയിലുളളവര് അംഗീകരിക്കാത്തതാണ് മതില് നിര്‍മ്മാണം നടക്കാത്തത്. മൂന്നടിമാത്രമായിരുന്ന ഈ വഴി പ്രദേശത്തെ ചിലര്‍ കൈയ്യേറി മൂന്നുമീറ്റര്‍ വീതിയില്‍ വഴി വെട്ടി സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയിട്ടും ഈ അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് നടപടിയെടുക്കാതിരുന്നതുമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
കോടികള്‍ നഷ്ടമുണ്ടാക്കിയ നടപടിക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതിരുന്നതില്‍ നാട്ടുകാരില്‍ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. നിരവധി കുടുംബങ്ങള്‍ സഞ്ചാരത്തിന് ഈ വഴി ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്കൂള്‍ ആയതിനാല്‍ ‘ഭൂമി വഴിക്ക് വിട്ടുനല്‍കണമെങ്കില്‍ ഇത് സംബന്ധിച്ച ഉത്തരവിറങ്ങാതെ ചുറ്റുമതില്‍ നിര്‍മ്മാണം നടക്കില്ല. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ സുരക്ഷിതത്വമില്ലായ്മയില്‍ അസംതൃപ്തരാണ് രക്ഷിതാക്കള്‍.
സ്കൂളിന്റെ രണ്ടാം നലയില്‍ നായ ഓടിക്കയറിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. പടിഞ്ഞാറുവശത്തുളള ഇടവഴിയിലൂടെ പോകുന്ന പല വാഹനങ്ങളും സ്കൂള്‍ ഗ്രൗണ്ടിലൂടെ ഓടിച്ചുപോകുന്നത് അപകടത്തിന് കാരണമാകുന്നു. സര്‍ക്കാര്‍ ഭൂമി പൊതുവഴിക്കായി വിട്ടു നല്‍കുന്നത് സംബന്ധിച്ച് നിരവധി പരാതികളും പ്രതിഷേധങ്ങളും നടന്നുകഴിഞ്ഞു.
മതിലില്ലാത്തതിനാല് നാട്ടുകാര്‍ ഇടവഴിയിലൂടെയും സ്കൂളിലൂടെയും യഥേഷ്ടം സഞ്ചരിക്കുന്നു. ജില്ലാ പഞ്ചായത്ത് സ്കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മാണവും, ഭൂമിവിട്ടുനല്കുന്നതുമായി ബന്ധപ്പെട്ടതീരുമാനങ്ങള് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ വൈകുംതോറും സ്കൂളിന്റെ സുരക്ഷ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: