ന്യൂദല്‍ഹി:ലോകമെമ്പാടും ഭീകരാക്രണഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും സി.ഐ.എസ്.എഫും അടക്കമുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതിയാണ് സുരക്ഷാ ഓഡിറ്റ് നടത്തുക. വിമാനത്താവളങ്ങളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ സമിതി ഉറപ്പുവരുത്തും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേശകന് അജിത് ഡോവല്‍, ആഭ്യന്തര-സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങളിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.
സുരക്ഷാ പഴുതുകള്‍ കണ്ടെത്തി ഭീകരാക്രമണ സാധ്യത ഇല്ലാതാക്കുകയാണ് പരിശോധന കൊണ്ടു ലക്ഷ്യമിടുന്നത്.
ബ്രസല്‍സ്, ഇസ്താംബുള്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ഇത് കൂടി കണക്കെടുത്താണ് ആഭ്യാന്തര മന്ത്രാലയം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. കൂടാതെ പുറത്ത് നിന്ന് വരുന്ന ചരക്കുകളും സാധനസാമഗരികളും സുരക്ഷയ്ക്ക് വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: