കായംകുളം: റെയില്‍വെ ജീവനക്കാരുടെയും നാട്ടുകാരുടെയും പോലീസ്, അഗ്നിശമന സേന ഉദ്യോഗസ്ഥരുടെയും അവസരോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം.
ഇന്നലെ രാവിലെ 11.40ന് തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസിലെ കായംകുളം റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോള്‍ വെള്ളൂര്‍ രാധാഗണപതി നഗര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം കുടിയാത്തം ശ്രീനിവാസന്റെ മകന് നിവാസി(24)ആണ് ടൊയ്ലറ്റിനുള്ളില്‍ കയറി വസ്ത്രത്തില്‍ ഇന്ധനമൊഴിച്ച് തീ കൊളുത്തിയത്.
തീ കൊളുത്തിയപ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് യുവാവിനെ രക്ഷപെടുത്താനും തീനിയന്ത്രണ വിധേയമാക്കാനും സാധിച്ചത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ ലോക്കോ പൈലറ്റ് ബോഗി വേര്‍പെടുത്തി യാത്രക്കാരെ ഇറക്കി. ട്രെയിന്‍ പുറപ്പെട്ട് കഴിഞ്ഞായിരുന്നെങ്കില്‍ തീ പെട്ടന്ന് ആളി പടരുകയും അത് ബോഗിയിലേക്ക് പടര്‍ന്ന് വലിയ ദുരന്തത്തിലേക്ക് വഴി വച്ചേനെ.
നിവാസിനെ പുറത്തിറക്കിയപ്പോഴേക്കും ട്രെയിനില്‍ പുക വ്യാപിച്ചു കഴിഞ്ഞിരുന്നു. ആര്‍പിഎഫ്, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരെത്തി ട്രെയിനിലെ താത്ക്കാലിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. റെയില്‍വേ ഉദ്യോഗസ്ഥരും പോലീസും പോര്‍ട്ടര്‍മാരും ടാക്സി ഡ്രൈവര്‍മാരും തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമായില്ല. സമീപത്തെ വീട്ടിലെ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തും വെള്ളം കോരി ഒഴിച്ചുമാണ് തീ അണച്ചത്. ട്രെയിനിലെ സീറ്റുകളും മറ്റും കത്തി നശിച്ചു. സംഭവം അറിഞ്ഞ് വന്‍ ജനാവലിയാണ് കായംകുളം റെയില്‍വെ സ്റ്റേഷനിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: