തൊടുപുഴ: തൊടുപുഴ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയില്‍ മോഷണ ശ്രമം. തൊടുപുഴ-പാലാ റോഡില്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. ബാങ്കിന്റെ ജനാല തകര്‍ത്ത് മോഷ്ടാക്കള്‍ ബാങ്കിനുള്ളില്‍ കടന്നെങ്കിലും മോഷണം നടന്നിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പൊതു അവധി പ്രമാണിച്ച് ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. ഇന്നലെ രാവിലെ ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.വിരലടയാളം ലഭിച്ചിട്ടുണ്ട്. പോലീസ് നായ എത്തി പരിശോധന നടത്തി. ബാങ്കിന് പിന് ഭാഗത്തെ കാട്പിടിച്ച് കിടക്കുന്ന പ്രദേശത്തേയ്ക്കാണ് നായ ഓടിയത്. ഇന്ന് സയന്റിഫിക് സംഘം പരിശോധനയ്ക്കായി എത്തുന്നുണ്ട്.
പ്രദേശത്തെ കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. മോഷണം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തൊടുപുഴ എസ്.ഐ പറഞ്ഞു. തൊടുപുഴയിലെ പ്രധാനപ്പെട്ട ഈ ബാങ്കില്‍ സെക്യൂരിറ്റി ഇല്ലാതിരുന്നത് ബാങ്കിന്റെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: