കോഴിക്കോട്: അന്തരിച്ച തിരക്കഥാകൃത്ത് ടി. എ. റസാഖിനോട് കാണിച്ചത് ആനാദരവെന്ന് സംവിധായകന് അലി അക്ബര്‍. അര്‍ദ്ധരാത്രി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച് ചടങ്ങ് തീര്‍ക്കുകയായിരുന്നു ചിലര്‍.
മരണം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മരണവാര്‍ത്ത പുറത്തുവരാതിരിക്കാന്‍ ശ്രമിച്ചത് ടി. എ. റസാഖിനുവേണ്ടി എന്നുപറഞ്ഞ് കോഴിക്കോട്ട് നടത്തിയ സിനിമാ മാമാങ്കം മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഡാന്‍സും കൂത്തും കഴിഞ്ഞിട്ടെങ്കിലും റസാഖ് ലോകത്തോട് വിടപറഞ്ഞു എന്ന വാര്‍ത്ത സദസ്സിനെ അറിയിക്കാമായിരുന്നു. ടൗണ്‍ഹാളില്‍ ഭൗതിക ദേഹം അന്ത്യദര്‍ശനത്തിന് വെക്കുന്നുണ്ടെന്ന വിവരമറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തെ ആരാധിക്കുന്ന, സ്നേഹിക്കുന്ന, നിരവധി പേര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടാകുമായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വളരെ നേരത്തെ അന്ത്യം സംഭവിച്ചിട്ടും രാത്രി പന്ത്രണ്ടര മണിക്കാണ് മൃതദേഹം ടൗണ്‍ഹാളിലെത്തിച്ചത്. 24 മണിക്കൂറിനകം അടക്കം ചെയ്യണമെന്നതിനാല്‍ ഇന്നലെ 11 മണിയോടെ സംസ്കാര ക്രിയകളും നടന്നു. സിനിമാ രംഗത്തെ ആളുകള്‍ക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് സെഷന് മാത്രമായി കോഴിക്കോട്ടെ പൊതുദര്‍ശനം. അല്‍പ്പം കൂടി മര്യാദയും ബഹുമാനവുമുള്ള യാത്രയയപ്പ് നല്‍കേണ്ടതായിരുന്നു. പല അടുത്ത സുഹൃത്തുക്കള്‍ക്കുപോലും സ്ഥലത്തെത്താനായില്ല, അലി അക്ബര്‍ പറഞ്ഞു.
സിനിമാ രംഗത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന വന്‍ മേളകളെക്കുറിച്ച് സംശയം ജനിപ്പിക്കുകയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിന് സഹായം നല്‍കാനായി സംഘടിപ്പിച്ച മേളയില്‍ ബാക്കിയുള്ള തുക ബാങ്കിലുണ്ടെന്നാണറിയുന്നത്. അതില്‍ നിന്ന് റസാഖിന് സഹായം നല്‍കാമായിരുന്നു. ടി. എ. റസാഖ് ഗുരുതരമായ രോഗാവസ്ഥയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന് സഹായം നല്കാന് സാംസ്കാരിക വകുപ്പോ, സര്‍ക്കാരോ തയ്യാറാകേണ്ടതായിരുന്നു. അതുമുണ്ടായില്ല.
ലോഹിതദാസ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ജപ്തി നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. താനുന്നയിച്ച ഈ ആവശ്യം മുഖവിലക്കെടുക്കാന്‍ പോലും ആരും തയ്യാറായില്ല. അക്കൗണ്ടില്‍ പണമുണ്ടായിരുന്നിട്ടും താല്‍ക്കാലികമായി സഹായിക്കാന്‍ പോലും തയ്യാറായില്ല. ഓരോ തവണയും ഇത്തരം വന്‍ മേളകള്‍ നടത്തി ധനം ശേഖരിക്കുന്നു. എന്നാല്‍ ഓഡിറ്റിങ് പോലും നടത്താതെ മേളകള്‍ ആവര്‍ത്തിക്കുകയാണ്. അലി അക്ബര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: