ന്യൂദല്‍ഹി: കേരളത്തിന്റെ സമഗ്ര വികസനത്തിന് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കേണ്ട 15 ഇന നയരേഖക്ക് ‘ജന്മഭൂമി’ ദല്‍ഹി കോണ്‍ക്ലേവ് രൂപം നല്കി. ആഗസ്റ്റ് 13-ന് നടന്ന കോണ്‍ക്ലേവില്‍ വിദഗ്ദ്ധര്‍ അവതരിപ്പിച്ച കാഴ്ചപ്പാട് വിശാലമായ സദസ്സുമായി ചര്‍ച്ചചെയ്താണിത് തയ്യാറാക്കിയത്.
വമ്പന്‍ പദ്ധതികള്‍ക്ക് പകരം താരതമ്യേന ചെറിയ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാനാകുമെന്നാണ് പൊതു നിര്‍ദ്ദേശം. ഇതാദ്യമായി ഒരു മലയാള ദിനപത്രം കേരള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ച് ദല്‍ഹിയില്‍ നടത്തിയ കോണ്‍ക്ലേവ് ചരിത്രത്തിന്റെ തന്നെ ഭാഗമായി.
കേരളത്തിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ഏറ്റവും പ്രധാനപ്പെട്ട നാലു മേഖലകള്‍ വിശദമായി ചര്‍ച്ച ചെയ്ത കോണ്‍ക്ലേവില്‍ കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ പതിറ്റാണ്ടുകളുടെ ഭരണ പരിചയമുള്ള വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
കേരളത്തിന്റെ ഗതാഗത സംവിധാനം, വിവര സാങ്കേതിക വിദ്യ, വിനോദ സഞ്ചാരം, ഗ്രാമീണ വികസനം എന്നീ പ്രധാന മേഖലകളിലായിരുന്നു ചര്‍ച്ച കേന്ദ്രീകരിച്ചത്. ഭരണ സര്‍വ്വീസിലെ പരിചയസമ്പത്തും കര്‍മ്മ മേഖലയിലെ നേട്ടങ്ങളും ആധാരമാക്കി സി.വി. ആനന്ദ ബോസ്, പി.സി. സിറിയക്, പി. മൈക്കിള്‍ വേദശിരോമണി, ഡോ. അജയകുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, വി.പി. ജോയി തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന് നായരും കോണ്‍ക്ലേവില്‍ കാഴ്ചപ്പാട് അവതരിപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ ജയപ്രകാശ് നദ്ദ, ഡോ. ഹര്ഷവര്ദ്ധന്, അനില്‍ മാധവ് ദവെ, പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ്, ജെഎന്‍യു പ്രൊഫസര്‍ ഡോ. ജെ. നന്ദകുമാര്‍ എന്നിവരും ബിജെപി ദേശീയ നേതാക്കളും പ്രസംഗിച്ചു.
- വിനോദ സഞ്ചാര മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അവിടങ്ങളില്‍ ശുചിമുറികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, വാഹന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുക.
- പ്രാദേശികമായി വിനോദ സഞ്ചാര കേന്ദ്രങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
- ഫോര്‍ട്ട് കൊച്ചി, കാപ്പാട്, ബേക്കല്‍ തുടങ്ങിയ തീരങ്ങളെ അന്താരാഷ്ട്ര ടൂറിസം ലക്ഷ്യങ്ങളാക്കണം.
- കായല്‍ ടൂറിസ സാധ്യതക്ക് സൗകര്യം ഒരുക്കണം.
- സ്പൈസസ് വില്ലേജുകള്‍, ഓര്‍ഗാനിക്ക് വില്ലേജുകള്‍, ആയുര്‍വേദ വില്ലേജുകള്‍ തുടങ്ങി പ്രത്യേക ഗ്രാമങ്ങള്‍ ഒരുക്കണം.
- ഇടത്തരം നിക്ഷേപമുള്ള പദ്ധതികള്‍ തദ്ദേശ തലത്തില്‍ വരണം.
- പ്രാദേശിക ആര്‍ട്ടിസ്റ്റുകള്‍, ലോക്കല്‍ നൃത്തരൂപങ്ങള്‍, ഗ്രാമീണ കരകൗശല കേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
- വിഭവശേഷിയുടെ ശരിയായ ഉപയോഗത്തിനു നയമുണ്ടാക്കണം.
- യന്ത്രവല്‍കൃത കൃഷി വ്യാപിപ്പിക്കണം.
- പ്രകൃതിവിഭവങ്ങളും മാനവ വിഭവശേഷിയും സമര്‍ത്ഥമായി ഉപയോഗിക്കണം.
- ഒരു പദ്ധതിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥനെ പദ്ധതി പൂര്‍ത്തിയാക്കാതെ മാറ്റരുത്.
- മത്സ്യ- കൃഷി മേഖല എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണം.
- ഐടി സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.
- സോഫ്റ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം.
- കേരള മോഡല്‍ പുനര്‍ നിശ്ചയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: