ദരിദ്രനെ വീണ്ടും ദരിദ്രനും പണക്കാരനെ വീണ്ടും പണക്കാരനുമാക്കുന്ന വികസനമല്ല വേണ്ടതെന്ന് കേന്ദ്ര വെയര്‍ഹൗസിങ് കോര്പ്പറേഷന് ചെയര്മാന് ഡോ. സി.വി. ആനന്ദബോസ്. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സുസ്ഥിരവും സമയബന്ധിതവുമായ വികസനമാണ് കേരളത്തിന് വേണ്ടത്.
പൊതുഗതാഗത രംഗം, വിവരസാങ്കേതിക മേഖല എന്നിവയുടെ വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ പ്രഖ്യാപിച്ചശേഷം ജനങ്ങളുടെ അഭിപ്രായം തേടുകയാണ് നിലവില്‍ ചെയ്യുന്നത്. ഇതിന് പകരം സമൂഹത്തിന്റെ അഭിപ്രായം സ്വരൂപിച്ചതിനുശേഷം പദ്ധതികള്‍ ആവിഷ്കരിക്കുന്ന രീതി വരണം. ഇതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം മുന്നോട്ടുവെക്കുന്ന മോഡല്‍.
‘കുമ്മനം മോഡല്‍’ വികസനമാണ് ഇനി കേരളം പിന്തുടരേണ്ടത്. ശാസ്ത്രരംഗത്തെ ‘രാമന് ഇഫക്ട്’ പോലെ ഇനി വികസനത്തിലെ ‘കുമ്മനം ഇഫക്ടാ’ണ് കേരളം കാണാന്‍ പോകുന്നത്. എന്താണ് വികസനം എന്നതുപോലെ തന്നെ പ്രധാനമാണ് എന്താകരുത് വികസനം എന്നതും. വികസനത്തിന്റെ മറവിലുള്ള അഴിമതിയെ അംഗീകരിക്കാനാകില്ല.
കേരളത്തിന് അതിന്റേതായ പ്രത്യേകതകളുണ്ട്. രാജ്യത്തെ റോഡുകളില്‍ 4.2 ശതമാനം കേരളത്തിലാണ്. കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ നാല് വിമാനത്താവളങ്ങളാണ് കേരളത്തിനുണ്ടാവുക.
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയും അന്താരാഷ്ട്ര വിമാനത്താവളങ്ങളില്ല. എന്നാല്‍ രണ്ട് ജില്ലകളില്‍ ഇപ്പോഴും റെയില്‍വേ സൗകര്യം ഇല്ല. നാസ്കോമിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കൊച്ചി, തിരുവനന്തപുരം എന്നിവിടം മികച്ച ഐടി കേന്ദ്രങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: