കേരളത്തനിമയാണ് നമ്മുടെ സമ്പത്തെന്നും ഇത് നിലനിര്‍ത്തി വേണം പദ്ധതികള്‍ നടപ്പാക്കാനെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ്. ഗ്രാമീണ വികസനം, ടൂറിസം എന്നിവ സംബന്ധിച്ച ചര്‍ച്ചയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
പൂരങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായ പ്രചാരണം നടക്കുന്നു. ആനകളോടുള്ള ക്രൂരത ഒഴിവാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ തൃശൂര്‍ പൂരം ആനകളില്ലാതെ സങ്കല്പ്പിക്കാന് സാധിക്കുമോ? എല്ലാ രാജ്യങ്ങളിലും വെടിക്കെട്ട് നടക്കുന്നുണ്ട്. സുരക്ഷിതമായി ചെയ്യുകയെന്നതാണ് പ്രധാനം. മദ്യനിരോധനം കേരളത്തിന്റെ ടൂറിസത്തെ ദോഷകരമായി ബാധിക്കുമെന്ന കാഴ്ചപ്പാട് മാധ്യമങ്ങള്‍ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ല.
മദ്യം കഴിക്കുന്നതിനല്ല കേരളത്തില്‍ ടൂറിസ്റ്റുകളെത്തുന്നത്. സ്വാഭാവികമായ പ്രകൃതിരമണീയത കാണാനാണ്.
ആയുര്‍വേദത്തിന്റെ നാടാണ് കേരളം. ലഹരിയില്‍നിന്നുള്ള വിമുക്തിയാണ് ആയുര്‍വ്വേദം പറയുന്നത്. അതിനാല്‍ ഗോവയോ ബാങ്കോക്കോ അല്ല കേരളമെന്ന് ആദ്യം തിരിച്ചറിയണം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള ഇടപെടലുണ്ടാകണം. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഏറെ പിന്നിലാണ് കേരളം. അടുത്തിടെ കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് യാത്രചെയ്യേണ്ടി വന്നു
. ഇതിനിടയില്‍ ഒരു ടോയ്ലറ്റ് പോലും ലഭ്യമായിരുന്നില്ല. ടൂറിസ്റ്റുകള്‍ക്ക് ഈയൊരവസ്ഥ ചിന്തിക്കാന്‍ പോലുമാകില്ല. 44 നദികളും തടാകങ്ങളും കൊണ്ട് സമ്പന്നമായ കേരളം ഇന്ന് കുടിവെള്ളമില്ലാതെ വലയുന്നു. സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഗ്രാമീണ മേഖലയിലെ കരകൗശല വസ്തുക്കളുടെ വിപണനം ടൂറിസവുമായി ബന്ധപ്പടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: