റിയോ ഡി ജനീറോ: പുരുഷന്മാരുടെ 400 മീറ്ററിൽ ദക്ഷിണാഫ്രിക്കൻ താരം വെയ്ഡ് വാൻ നീക്കർക്കിനും വനിതാ ഹാമർത്രോയിൽ പോളണ്ടിന്റെ അനീറ്റ വ്ളോർഡർസിക്കിക്കും ലോക റെക്കോർഡോടെ സ്വർണ്ണം.
സ്വന്തം പേരിലുണ്ടായിരുന്ന 81.08 മീറ്ററിന്റെ ലോക റെക്കോർഡാണ് അനീറ്റ ഇന്നലെ 82.29 മീറ്റർ ദൂരത്തേക്ക് ഹാമർ എറിഞ്ഞ് തിരുത്തിക്കുറിച്ചത്. 2015 ഓഗസ്റ്റിലാണ് 81.08 മീറ്റർ എറിഞ്ഞ് അനീറ്റ വ്ളോർഡർസിക്കിക്ക് സ്വന്തം പേരിലുണ്ടായിരുന്ന 79.83 മീറ്ററിന്റെ റെക്കോർഡ് തിരുത്തിയത്. റിയോയിലേതുൾപ്പെടെ ഇത് ആറാം തവണയാണ് അനീറ്റ ലോക റെക്കോർഡ് തിരുത്തുന്നത്. ചരിത്രത്തിലാദ്യമായി 80 മീറ്റർ ദൂരത്തേക്ക് ഹാമർ എറിഞ്ഞ ആദ്യ വനിതയും അനീറ്റയാണ്.
പതിനേഴു വർഷത്തിനുശേഷം 400 മീറ്ററിൽ ഇതിഹാസ അമേരിക്കൻ താരം മൈക്കൽ ജോൺസന്റെ പേരിലുള്ള 43.18 സെക്കന്റിന്റെ ലോക റെക്കോർഡ് തകർന്നു. ഇന്നലെ ദക്ഷിണാഫ്രിക്കൻ താരം വെയ്ഡ് വാൻ നീക്കർക്ക് 43.03 സെക്കൻഡിൽ പറന്നെത്തിയാണ് വാൻ നീക്കർക്ക് പുതിയ ലോക റെക്കോർഡിന് ഉടമയായത്. 1999-ലായിരുന്നു മൈക്കൽ ജോൺസന്റെ ലോക റെക്കോർഡ് പ്രകടനം. നീക്കർക്കിന്റെ കന്നി ഒളിമ്പിക് സ്വർണമാണിത്. എട്ടാം ട്രാക്കിലാണ് വാൻ നീക്കർക്ക്ൈഫനലിൽ ഓടാനിറങ്ങിയത്. 2015-ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും വാൻ നീക്കർക്ക് സ്വർണ്ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: