തൃശൂര്‍: സാമൂഹ്യ സമരസതയുടെ സന്ദേശം പകര്‍ന്ന് തൃശൂരില്‍ രാമായണോത്സവം. രാമായണോത്സവത്തിന്റെ ഭാഗമായുള്ള ശബരി പുരസ്കാരം സി.കെ.ജാനുവിന് സമ്മാനിച്ചു. രാമായണം എല്ലാവിഭാഗം ജനങ്ങളുടേയും പൈതൃകസ്വത്തെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് സി.കെ.ജാനു അഭിപ്രായപ്പെട്ടു.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, കവി എസ്. രമേശന്‍നായര്‍, കവിയൂര്‍ പൊന്നമ്മ, സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍, ടി.വി.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു ദിവസം നീണ്ടുനീന്ന രാമായണോത്സവത്തിന്റെ ഭാഗമായി കവിസമ്മേളനം, ശബരി വിരുന്ന്, സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി. റീജ്യണല്‍ തീയേറ്ററില്‍ രാവിലെ നടന്ന ചടങ്ങില്‍ സംസ്ഥാന ആയുഷ് സെക്രട്ടറി ഡോ. ബി.അശോക് സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിത വ്യക്തി-സാമൂഹ്യ ജീവിതമെന്ന കാഴ്ചപ്പാടാണ് രാമായണം മുന്നോട്ടുവെക്കുന്നതെന്ന് ഡോ. ബി.അശോക് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
രാഷ്ട്രീയത്തിന്റേയും രാഷ്ട്രത്തിന്റേയും അടിസ്ഥാനം മൂല്യങ്ങളാണെന്ന് രാമായണം അടിവരയിട്ട് ഉറപ്പിക്കുകയാണ്. പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മുഖ്യപ്രഭാഷണം നടത്തി. ഗണിതവും സയന്‍സും പോലെ പരിഗണിക്കേണ്ടവയാണ് ഇതിഹാസങ്ങളെന്നും തോന്നുന്ന പോലെ വ്യാഖ്യാനിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പ്രൊഫ. വിശ്വംഭരന് പറഞ്ഞു.
സി.കെ.മേനോന് രാമായണ പുരസ്കാരം സമ്മാനിച്ചു. പ്രൊഫ. വി.വൈദ്യലിംഗശര്‍മ്മ, പ്രൊഫ. കെ.മുരളീധരന് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ, എ.പി. ഭരത്കുമാര്‍, ബി. ഗോപാലകൃഷ്ണന്, കൃഷ്ണമണി, വി.കെ. വിശ്വനാഥന് തുടങ്ങിയവര്‍ സംസാരിച്ചു. രാമായണോത്സവത്തിന്റെ ഭാഗമായി അന്നവസ്ത്രദാന സത്രവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: