തിരുവനന്തപുരം: പാമോയില്‍ അഴിമതിക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 27ന് വിധി പറയും. പ്രതിയും ഭക്ഷ്യവകുപ്പ് മുന്‍ സെക്രട്ടറിയുമായ പി.ജെ. തോമസ് തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്.
തന്നെ പ്രതിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയിട്ടില്ലാത്തതിനാല് തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നാണ് തോമസിന്റെ പ്രധാനവാദം. കുറ്റക്കാരനല്ലാത്തതിനാലാണ് മുമ്പ് കേന്ദ്രസര്‍ക്കാര്‍ തന്നെ ചീഫ് വിജിലന്‍സ് കമ്മീഷണറായി നിശ്ചയിച്ചത്. തുടരന്വേഷണ റിപ്പോര്‍ട്ടില്‍ തനിക്ക് പങ്കില്ലെന്ന് പറയുന്നുണ്ടെന്നും തോമസ് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് മുന്‍ ചീഫ്സെക്രട്ടറി എസ്. പദ്മകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയത്. അതിനാല്‍ തന്നെയും കുറ്റവിമുക്തനാക്കണമെന്നായിരുന്നു തോമസിന്റെ വാദം.
പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതിനാല്‍ തോമസിന്റെ ഹര്‍ജി തള്ളണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പി.എ. അഹമ്മദ് കോടതിയില്‍ ബോധിപ്പിച്ചു. അഴിമതി നടത്തിയതിന് തോമസിനെതിരെ തെളിവുണ്ട്.
മറ്റൊരു പ്രതിയായ ജിജി തോംസണ്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പ്രതിക്കെതിരെ വിചാരണ നടത്താനുള്ള പ്രാഥമിക തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
തുടരന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ മാത്രമാണ് പറഞ്ഞിട്ടുള്ളത്. അതില്‍ പറയുന്ന മറ്റു പരാമര്‍ശങ്ങള്‍ എടുക്കേണ്ടതില്ല. പുറമെ രണ്ടാമത്തെ തുടരന്വേഷണറിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും അഡ്വ പി.എ. അഹമ്മദ് പറഞ്ഞു.
പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടാംപ്രതിയാണ് പി.ജെ. തോമസ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്, മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസണ്‍, പാമോയില്‍ ഇറക്കുമതി ചെയ്ത കമ്പനിയുടെ രണ്ടു പ്രതിനിധികള്‍ എന്നിവരടക്കം ആകെ എട്ടു പ്രതികളാണുണ്ടായിരുന്നത്.
ഇതില്‍ കെ. കരുണാകരന് മരിക്കുകയും അന്ന് ചീഫ്സെക്രട്ടറിയായിരുന്ന എസ്. പദ്മകുമാര്‍, അഡീഷണല്‍ ചീഫ്സെക്രട്ടറിയായിരുന്ന സഖറിയ മാത്യു എന്നിവരെ കോടതി കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. അങ്ങനെ ആകെ പ്രതികളുടെ എണ്ണം അഞ്ചായി.
1991-92 കാലത്ത് കെ. കരുണാകരന് സര്‍ക്കാര്‍ മന്ത്രിസഭാ ചട്ടങ്ങള്‍ മറികടന്ന് മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇത് സര്‍ക്കാരിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: