കോഴിക്കോട്: സപ്തംബര്‍ 15ഓടെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജന വിമുക്തമായ ജില്ലയായി കോഴിക്കോട് മാറുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. ഒ.ഡി.എഫ് (ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ) പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
60-ാമത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ഒ.ഡി.എഫ് ആക്കി മാറ്റുന്നതിന്റെ മുന്നോടിയായാണിത്. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛഭാരത് മിഷന്റെ ഭാഗമായുള്ള ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.
ജില്ലയിലെ 70 പഞ്ചായത്തുകളിലായി 13541 വീടുകളാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതി പ്രകാരം ഒരു ശൗചാലയം നിര്‍മിക്കുന്നതിന് 15400 രൂപയാണ് അനുവദിക്കുന്നത്.
ജില്ലയില്‍ ഇതിനകം 10925 പേര് ഇതുമായി ബന്ധപ്പെട്ട കരാര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ഉണ്ടാക്കിക്കഴിഞ്ഞു. 1906 കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കരാര്‍ നടപടികള്‍ പൂര്‍ത്തിയായ കക്കൂസുകള്‍ ആഗസ്ത് 31നും ബാക്കിയുള്ളവ സപ്തംബര്‍ 15നും പൂര്‍ത്തിയാവുന്ന രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനാണ് യോഗത്തിന്റെ തീരുമാനം. സമ്പൂര്‍ണ ഒ.ഡി.എഫ് പഞ്ചായത്തുകളായി പ്രഖ്യാപിച്ച പെരുമണ്ണ, ഒളവണ്ണ, പെരുവയല്‍, ഏറാമല, അഴിയൂര്‍ എന്നിവയെ മന്ത്രി അഭിനന്ദിച്ചു.
വീടുകള്‍ക്കു പുറമെ ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഒന്നിച്ച് താമസിക്കുന്ന സ്ഥലങ്ങള്‍, നഗരപ്രദേശങ്ങള്‍, കൂടുതല്‍ ആളുകള്‍ ഇടപഴകുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ടോയ്ലെറ്റുകള് നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. എസ്.സി-എസ്.ടി കോളനികളില്‍ വകുപ്പിന്റെ കൂടി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തും.
വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍, മലയോര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടോയ്ലെറ്റ് നിര്‍മാണത്തിനാവശ്യമായി വരുന്ന അധികം തുക ബിസിനസ് സ്ഥാപനങ്ങളുടെ സി.എസ്.ആര് ഫണ്ടും സന്നദ്ധ സംഘടനകളുടെ സഹായവും വഴി കണ്ടെത്താനാണ് ശ്രമം.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ബിസിനസ് പ്രമുഖരുടെ യോഗം നേരത്തേ ചേര്‍ന്നിരുന്നു. മാതാഅമൃതാന്ദമയി മഠം സജീവ സഹകരണം വാഗ്ദാനം ചെയ്തതായും മന്ത്രി അറിയിച്ചു.
ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, അസിസ്റ്റന്റ് കലക്ടര്‍ കെ. ഇമ്പശേഖരന്, ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ കെ.പി വേലായുധന്, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ കെ.പി. രാധാകൃഷ്ണന് സംസാരിച്ചു. യോഗത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര് വകുപ്പുമേധാവികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: