ന്യൂദല്‍ഹി: ദല്‍ഹിയില്‍ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു. സാഞ്ചി ഗോയല്‍(4), ഹാരി(3) എന്നിവരാണ് മരിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പറത്തിവിട്ട പട്ടങ്ങളുടെ ചരടാണ് കഴുത്തില്‍ കുരുങ്ങിയത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മാതാപിതാക്കളോടൊപ്പം സിനിമ കണ്ട് കാറില്‍ മടങ്ങുന്നതിനിടെ കാഴ്ചകള്‍ കാണാനായി തല വെളിയിലേക്ക് ഇട്ടമ്പോഴാണ് സാഞ്ചി ഗോയലിന്റെ കഴുത്തില്‍ പട്ടച്ചരട് കുരുങ്ങിയത്. ഗുരുതര നിലയിലായ സാഞ്ചിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണ സംഭവിക്കുകയായിരുന്നു.
സംഭവത്തിന് രണ്ട് മണിക്കൂര്‍ ശേഷം സമാനമായ സംഭവത്തിലാണ് മൂന്നു വയസ്സുകാരന് ഹാരിയും മരണപ്പെട്ടത്. കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹാരിയുടെ കഴുത്തില്‍ പ്ലാസ്റ്റിക് ചരട് കുടുങ്ങി. കഴുത്തിനേറ്റ മുറിവില്‍ നിന്ന് ചോരവാര്‍ന്നതോടെ ഹാരിയുമായി കുടുംബം ആശുപത്രിയിലെത്തി. ജാനകിപുരിയിലെ ആശുപത്രിലേക്കുള്ള യാത്രയിലാണ് ഹാരിയും മരണപ്പെട്ടത്.
പശ്ചിമദല്ഹിയില് ബൈക്ക് യാത്രികനായ യുവാവ് ചൈനീസ് നൂല് കഴുത്തില്‍ കുരുങ്ങി മരിച്ച സംഭവത്തിന് പിന്നാലെയാണ് രണ്ട് കുട്ടികള്‍ക്ക് കൂടി ദാരന്ത്യം സംഭവിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പട്ടച്ചരട് കുരുങ്ങി നാലു മരണങ്ങളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന ചരടാണ് പട്ടം നിര്‍മ്മിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. ചൈനീസ് നൂലിന്റെ അപകടം തിരിച്ചറിഞ്ഞ ദല്‍ഹി സര്‍ക്കാര്‍ ഗ്ലാസ്സ്, മെറ്റല്‍ ആവരണത്തോടു കൂടിയ ചൈനീസ് നൂലുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് ചൊവ്വാഴ്ച ഉത്തരവിറക്കിയിരുന്നു. ഇതിന് വിരുദ്ധമായി ചൈനീസ് നൂലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നിരവധി പട്ടങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊട്ടിപ്പറന്ന ചരടുകള്‍ കുടുങ്ങി നൂറുകണക്കിന് പക്ഷികള്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: