ന്യൂദൽഹി: താനുമായി ബന്ധപ്പെട്ട വീഡിയോ- ഓഡിയോ റെക്കോർഡിംഗ് പുറത്തുവിടുമെന്ന് പറഞ്ഞ് തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ കുടുംബസുഹൃത്ത് ശ്രമിക്കുന്നുവെന്ന പരാതിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ ഭാര്യ ഭാരതി സിംഗ് രംഗത്ത്.
ദല്‍ഹി സ്വദേശി പ്രദീപ് ചൗഹാനെതിരെയാണ് ഭാരതി സിംഗ് പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് ആറിന് പ്രദീപുമായി താൻ നടത്തിയ സംഭാഷണം തന്റെ അറിവില്ലാതെ റെക്കോർഡ് ചെയ്ത പ്രദീപ് അത് പുറത്തുവിടുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയിൽ പറയുന്നു.
രണ്ടു കോടി രൂപ നൽകിയില്ലെങ്കിൽ സംഭാഷണം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നാണ് പ്രദീപ് ഭീഷണിപ്പെടുത്തുന്നതെന്ന് പരാതിയിൽ പറയുന്നു. പ്രദീപിന്റെ പക്കൽ ലൈസൻസുള്ള റിവോൾവർ ഉണ്ടെന്നും അതുപയോഗിച്ച് കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാരതി സിംഗിന്റെ പരാതിയിൽ ആരോപിക്കുന്നു.
പ്രദീപിന്റെ പക്കലുള്ള തന്റെ സംഭാഷണവും വീഡിയോയും കൃത്രിമമായി ചിത്രീകരിച്ചതാണെന്നും അവർ പരാതിയിൽ പറയുന്നു.
വീഡിയോയിൽ എന്ത ദൃശ്യങ്ങളാണ് ഉള്ളതെന്ന് തനിക്ക് അറിയില്ല. പ്രദീപ് നിരന്തരം തന്നെ ഫോണിൽ വിളിച്ച് തന്റെ ഭർത്താവിന്റെ സൽപ്പേര് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഭാരതി സിംഗിന്റെ പരാതിയിൽ പറയുന്നു.
വീഡിയോയും സംഭാഷണവും പ്രദീപ് എഡിറ്റ് ചെയ്ത് കൃത്രിമമായി ചേർത്തതാണെന്നാണ് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: