മസ്ക്കറ്റ്: സലാലയില്‍ അങ്കമാലി സ്വദേശിനിയായ നഴ്സ് ചിക്കു റോബര്‍ട്ട് കുത്തേറ്റു മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്സണ് തോമസ് ജയില്‍ മോചിതനായി. സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് പോലീസ് ലിന്‍സണെ മോചിപ്പിച്ചത്.
ചിക്കുവിന്റെ സംസ്കാര ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ കഴിയാതെ പോലീസ് കസ്റ്റഡിയിലായിരുന്നു ലിന്സണ്. കേസില്‍ ഇതുവരെയും പ്രതികളെ കണ്ടെത്താന്‍
ഒമാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ലിന്സണ് നിരപരാധിയെന്ന് ബോധ്യപ്പെട്ടാണ് പോലീസ് നടപടി.
പോലീസ് കസ്റ്റഡിയിലുള്ള പാസ്പോര്‍ട്ട് ലഭിച്ചാലുടന്‍ നാട്ടിലേക്ക് പോകാനാണ് ലിന്സണ് ആഗ്രഹിക്കുന്നത്. ഒമാനിലുള്ള സഹോദരനൊപ്പമാണ് ലിന്സണ് ഇപ്പോള്‍. വരും ദിവസങ്ങളില്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷ.
കൊലപാതകവുമായി ബന്ധപ്പെട്ട് നാലായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രതിയെക്കുറിച്ചോ കൊലപാതകത്തിലേക്ക് നയിച്ച കാര്യത്തെക്കുറിച്ച് യാതൊരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായില്ല. ചിക്കു കൊല്ലപ്പെട്ട ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി ലിന്‍സനെ പോലീസ് കസ്റ്റഡിലെടുത്തിരുന്നു. ഒമ്പതോളം കുത്തുകളാണ് അഞ്ച് മാസം ഗര്‍ഭിണിയായ ചിക്കുവിന്റെ ദേഹത്ത് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: