കുമളി: ഇന്നുമുതല്‍ കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും മത്സ്യ വ്യാപാരം നിരോധിച്ചു. തുറസായ സ്ഥലത്തു നടക്കുന്ന സ്ഥിരമായ വ്യാപാരമാണ് നിരോധിച്ചത്. ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
കുമളി ടൗണ്‍ കൂടാതെ കൊല്ലം പട്ടട, ഒന്നാംമൈല്‍, ചെളിമട, അട്ടപ്പള്ളം തുടങ്ങിയ സമീപ പ്രദേശങ്ങള്‍ക്കും തീരുമാനം ബാധകമായിരിക്കും. ഇനി മുതല്‍ അട്ടപ്പള്ളത് നിര്‍മാണം പൂര്‍ത്തിയായി കിടക്കുന്ന പഞ്ചായത്ത് മത്സ്യ മാര്‍ക്കെറ്റില്‍ നിന്ന് മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്കു മത്സ്യം ലഭിക്കുക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രാമ പഞ്ചായത്തു സ്ഥലം വാങ്ങി അട്ടപ്പള്ളത് നിര്‍മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉപയോഗ ശൂന്യമായി കിടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഭരണ സമിതി കര്‍ക്കശ നിലപാട് സ്വീകരിക്കുന്നത്.
മുന്‍പ് ഈ രീതിയില്‍ തീരുമാനം എടുത്തെങ്കിലും വ്യാപാരികളുടെ നിസ്സഹകരണം മൂലം അധികൃതര്‍ക്ക് ഇത് നടപ്പാക്കാനായില്ല. നിലവില്‍ കുമളി ബസ് സ്റ്റാന്‍ഡിനു പരിസരത്തുള്ള തേക്കടി ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലായാണ് പച്ച-ഉണക്ക മീനുകളുടെ വ്യാപാരം നടക്കുന്നത്.
ഇത് വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള ഇടവഴിയായതിനാല്‍ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തടസ്സം സൃഷ്ടിക്കുക പതിവായിരുന്നു. കൂടാതെ പഴയ മത്സ്യ മാംസങ്ങളുടെ ദുര്‍ഗന്ധവും സഹിക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: