ചെങ്ങന്നൂര്‍: കൃഷി വകുപ്പ് മന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനില്‍ കുമാര്‍ ഇന്ന് ചെങ്ങന്നൂരില്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്ക്കരിക്കാന്‍ സിപിഐ തീരുമാനിച്ചു. ഒരു സ്വകാര്യ ഡയറി ഫാമിന്റെ ഉദ്ഘാടനം സിപിഎം നിയന്ത്രണത്തിലുള്ള ഒരു സഹകരണസംഘത്തിന്റെ അഗ്രിഫാം ഉദ്ഘാടനം എന്നിവയാണ് മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങുകള്‍.
എന്നാല്‍ ഈ പരിപാടിയുടെ സംഘാടകര്‍ മന്ത്രിയെ പങ്കെടുപ്പിക്കേണ്ടത് സംബന്ധിച്ച് സിപിഐ നേതൃത്വത്തോടോ പ്രാദേശിക ഘടകങ്ങളോടോ ആലോചിച്ചിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നു. ഏറെ നാളായി ചെങ്ങന്നൂരില്‍ ഇടത് മുന്നണിക്കുള്ളില്‍ തന്നെ സിപിഐ, സിപിഎം തര്‍ക്കം രൂക്ഷമാണ്.
തദ്ദേശ ഭരണ സ്ഥാപനത്തില്‍ ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരത്തിനിറങ്ങിയതും പരസ്പരം പരാജയപ്പെടുത്താന്‍ ഇരുവരും ശ്രമിച്ചതുമൊക്കെ അധികം പഴക്കമില്ലാത്ത കഥകളാണ്. പരസ്പരം ചെളിവാരി എറിഞ്ഞ് പൊതുരംഗത്ത് മത്സരിച്ചു കൊണ്ടിരുന്ന പാര്‍ട്ടി പ്രാദേശിക ഘടകങ്ങളെ പലപ്പോഴും നേതൃത്വം ഇടപെട്ട് വിലക്കേണ്ട സ്ഥിതി വരെ എത്തിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കാല് നൂറ്റാണ്ടിനു ശേഷം ചെങ്ങന്നൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയിക്കാന്‍ ഇടയായത് സിപിഐയുടെ അകമഴിഞ്ഞ പിന്തുണകൂടി ഉള്ളതുകൊണ്ടാണെന്നും മന്ത്രിയുടെയും നേതാക്കന്മാരുടെയും ഇപ്പോഴത്തെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും സൂചിപ്പിച്ചു കൊണ്ടാണ് ബഹിഷ്ക്കരണ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: