ഇടുക്കി: സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയുടെ മറവില്‍ കുമളി ചെങ്കര പട്ടികജാതി കോളനിയിലെ നിര്‍മ്മാണങ്ങളില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. കുടിവെള്ള പദ്ധതിയും റോഡുകളും നിര്‍മ്മിക്കാന്‍ 2014-ല്‍ പട്ടികജാതിവികസന വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിരുന്നു. 220 കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
റോഡ് നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും ഒരു തുള്ളി വെള്ളം പോലും കോളനിയില്‍ ലഭിച്ചില്ല. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി എത്തിക്കുന്നതിന് പോലും കരാറുകാരന് ശ്രമിച്ചില്ല. ചെങ്കരയില്‍ ജീവയെന്നയാളാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുത്തത്. കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാതെ ഇയാള്‍ 82 ലക്ഷം രൂപയുടെ ബില്ല് മാറിയെടുത്തിട്ടുണ്ട്. 18 ലക്ഷം രൂപയും ബില്ല് മാറാനായി നല്‍കിയിട്ടുണ്ട്.
ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍ സജി നടത്തിയ അന്വേഷണത്തില്‍ അമ്പത് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനമേ ചെങ്കരയില്‍ നടന്നിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് എസ്.പി പരിശോധിച്ച് ഉടന്‍ തന്നെ കുമളി പോലീസിന് കൈമാറും. കരാറുകാരനെ മുഖ്യ പ്രതിയാക്കി കേസെടുക്കാനാണ് പോലീസ് നീക്കം. കേസിന്റെ രണ്ടാം ഘട്ടത്തില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് വിജിലന്‍സിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: