കൊച്ചി: നിര്‍ബന്ധിച്ച് മതംമാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുംബൈ സ്വദേശി ആര്‍ഷിദ് ഖുറേഷി, റിസ്വാന് ഖാന് എന്നിവരുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. കേസില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടുന്നതിന് മുംബൈ പോലീസ് അപേക്ഷ നല്‍കുമെന്നാണ് സൂചന.
കാണാതായ തമ്മനം സ്വദേശിനി മെറിന്റെ സഹോദരന് എബിന് ജേക്കബ് നല്കിയ പരാതിയിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
ഖുറേഷിയുടെ നേതൃത്വത്തിന് മെറിന് ഉള്‍പ്പെടെയുള്ള 21 പേരെ ബെംഗളൂരു വിമാനത്താവളം വഴി ഇറാന് തലസ്ഥാനമായ ടെഹ്റാനിലെത്തിച്ചു. ഇവര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായാണ് പോലീസിന് ലഭിച്ച വിവരം.
വിദേശത്ത് മലയാളികളെ കാണാതായ സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നിവരും പരിശോധിച്ച് വരികയാണ്.
കസ്റ്റഡി അവസാനിക്കുന്ന വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പൊലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറും. ഖുറേഷിയേയും റിസ്വാനെയും കോടതിയില്‍ ഹാജരാക്കും. കൊച്ചി പോലീസിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചതോടെ മുംബൈ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
മെറിന്റെ ഭര്‍ത്താവ് പാലക്കാട്ടുകാരനായ യഹിയ, മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പ്രവര്ത്തകന് അര്‍ഷിദ് ഖുറേഷി എന്നിവര്‍ക്കെതിരെ കൊച്ചി പോലീസ് യുഎപിഎ നിയമപ്രകാരം കേസെടുത്തിരുന്നു. ഇരുവരും ചേര്‍ന്ന് തന്നെ ബലമായി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്ന എബിന്റെ പരാതിയിലാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: