പൊന്‍കുന്നം(കോട്ടയം): മണിമലയിലെ മലയാളം മീഡിയം സ്കൂളില്‍ പഠനം തുടങ്ങിയ കണ്ണന്താനം വീട്ടില്‍ അല്‍ഫോണ്‍സ്, സിവില്‍ സര്‍വ്വീസിലെ വളര്‍ച്ചയുടെ പാതയില്‍ എന്നും രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായിരുന്നു. ദല്‍ഹിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി ദി ഡിമോളിഷന്‍ മാന്‍ എന്ന പേര് പതിഞ്ഞ അല്‍ഫോണ്‍സ് കണ്ണന്താനം പിന്നീട് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലപിടിപ്പുള്ള വ്യക്തിത്വമായി മാറി.
അല്‍ഫോണ്‍സ് കണ്ണന്താനം എന്ന മലയാളി ഒടുവില്‍ ഇപ്പോള്‍ എത്തിയത് ചണ്ഢിഗഡ് അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍.
കോട്ടയം മണിമലയില്‍ കെ.വി.ജോസഫിന്റെയും, ബ്രിജിത്തിന്റെയും മകനായി 1953 ഓഗസ്റ്റ് എട്ടിന് ജനിച്ചു. മണിമല സെന്റ് ജോര്‍ജില്‍ സ്കൂള്‍ വിദ്യാഭ്യാസം.
ഷില്ലോങ്ങില്‍ ഡിഗ്രി പഠനത്തിന് ശേഷം, ഡല്‍ഹി സര്‍വ്വകലാശാലയില്‍ എം.എ. ഇക്കണോമിക്സില്‍ മാസ്റ്റര്‍ ബിരുദം. 1979ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ചവിജയം. ഇടുക്കി ജില്ലയില്‍ സബ് കലക്ടറായി സേവനം തുടങ്ങി.
കോട്ടയം ജില്ലയെ സാക്ഷരതയുടെ വെളിച്ചം പകര്‍ന്ന് ഭാരതത്തിനാകെ മാതൃകയാക്കിയത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ദീര്‍ഘവീക്ഷണമാണ്. കോട്ടയം ജില്ലാ കളക്ടറായിരിക്കേ സാക്ഷരതാ യഞ്ജത്തിന് നേതൃത്വം നല്കി. 1989ല്‍ കോട്ടയം നഗരത്തെ ഭാരതത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരനഗരമാക്കി മാറ്റി.
ദല്‍ഹി ഡവലപ്മെന്റ് അതോറിറ്റി കമ്മീഷണറായിരിക്കേ അനധികൃത കെട്ടിടങ്ങളും കയ്യേറ്റങ്ങളും പൊളിച്ചു നീക്കി. അന്ന് പതിനായിരം കോടി രൂപ വില വരുന്ന ഭൂമി തിരിച്ചുപിടിച്ചത് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. വന്സ്വാധീനമുള്ളവരുടെയും മാഫിയകളുടെയും കൈവശമിരുന്ന അനധികൃത കെട്ടിടങ്ങളും കയ്യേറ്റങ്ങളും പൊളിച്ചതിന് അദ്ദേഹത്തിനും കുടുംബത്തിനും നേരേ ആക്രമണം വരെയുണ്ടായി.
എന്നാല്‍ ഇതിലൊന്നും പിന്തിരിയാതെ മുന്നോട്ടു പോയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ദി ഡിമോളിഷന്‍ മാന്‍ എന്ന പേരു വീണു. 1994ല്‍ ടൈം മാഗസിന് നടത്തിയ തിരഞ്ഞെടുപ്പില്‍ ലോകത്തിലെ നൂറു യുവ നേതാക്കളില്‍ ഒരാളായിരുന്നു അല്‍ഫോണ്‍സ്.
അപ്രതീക്ഷിതമായിരുന്നു ഐഎഎസ് രാജിവെച്ചുള്ള രാഷ്ട്രീയപ്രവേശം. ലാന്റ് റവന്യൂ കമ്മീഷണറായിരിക്കേ രാജിവെച്ച് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായി രാഷ്ട്രീയ രംഗത്തിറങ്ങി. എംഎല്‍എയുമായി. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എല്‍ഡിഎഫ് പ്രതിനിധിയായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്താന്‍ കണ്ണന്താനത്തിനെ സഹായിച്ചതും ജനകീയനായ ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്ന ലേബലായിരുന്നു.
തന്റെ ഔദ്യോഗിക ജീവിതത്തെ അടിസ്ഥാനമാക്കി കണ്ണന്താനം രചിച്ച ഇന്ത്യ മാറ്റത്തിന്റെ മുഴക്കം എന്ന ആത്മകഥയും അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വെറും ആത്മകഥ എന്നതിലപ്പുറം തനിക്ക് അറിയാവുന്ന അഴിമതിയുടെയും കുംഭകോണങ്ങളുടെയും ചുരുളഴിച്ച് പല രാഷ്ട്രീയ നേതാക്കളുടെയും ഉറക്കം കെടുത്താനും അന്ന് അദ്ദേഹത്തിന്റെ പുസ്തകത്തിന് കഴിഞ്ഞിരുന്നു.
2011ലെ തെരഞ്ഞെടുപ്പിന് രണ്ടു മാസം ബാക്കി നില്‍ക്കേ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗമായ അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് നിര്‍ണ്ണായക പങ്കു വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: