പൊന്‍കുന്നം: ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ സാധിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്സ് റോഡ് അവഗണനയില്‍. പത്ത് അടി വീതിയുണ്ടായിരുന്ന റോഡ് കാട് കയറി ഒറ്റയടിപ്പാത മാത്രമായി. ടൗണിലെ ഏറ്റവും പഴക്കം ചെന്ന റോഡാണ് അവഗണനയുടെ നടുവില്‍ കാട് കയറി നശിക്കുന്നത്. പൊന്‍കുന്നം പാലാ റോഡില്‍ നിന്നും പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലേക്കും കെ.കെ.റോഡിലേക്കും എത്തുന്ന പാത ബൈപാസായി വികസിപ്പിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാഹന തിരക്കേറുന്ന സമയങ്ങളില്‍ ഗതാഗത ക്രമീകരണത്തിന് സഹായകമാകുന്ന റോഡിന്റെ ടാറിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ടൗണ്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപടി മാത്രമില്ല.
മുന്‍പ് ബസ് സ്റ്റാന്‍ഡിലേക്ക് എത്തുന്നതിന് ടാക്സി വാഹനങ്ങള്‍ ഉള്‍പ്പെടെ ആശ്രയിച്ചിരുന്ന ക്വാര്‍ട്ടേഴ്സ് റോഡ് പ്രധാന പാതകളുടെ വികസനത്തോടെയാണ് വിസ്മൃതിയിലായത്. കാട് കയറി മൂടിയതോടെ ഇഴജന്തുക്കളുടെ ശല്യം ഭീതിയുണര്‍ത്തുന്ന പാതയിലൂടെയാണ് കോയിപ്പള്ളി മേഖലയില്‍ നിന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ടൗണിലെത്തുന്നത്. പി.പി.റോഡില്‍ നിന്നും ബസ്സ്റ്റാന്റിലേക്ക് എളുപ്പം എത്താന്‍ സാധിക്കുമെന്നതും, പോസ്റ്റ് ഓഫീസ് റോഡിലൂടെ കെ.കെ.റോഡിലേക്ക് എത്തുന്ന സമാന്തര പാതയായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ടൗണ്‍ വികസനത്തിന് വലിയ സാധ്യതകളാണ് തുറന്നിടുന്നത്. എന്നാല്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സൗകര്യപൂര്‍വം മറക്കുന്നതോടെ ഒറ്റയടിപാതയായി മാറിയ റോഡ് കാട് കയറി മൂടുവാന്‍ ഏറെ നാള് വേണ്ടിവരില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പോലീസ് ക്വാര്‍ട്ടേഴ്സ് റോഡ് അടിയന്തിരമായി ടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ടൗണ്‍ വികസന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി വട്ടപ്പാറയുടെ അധ്യക്ഷതയില്‍ കെ.എ.അബ്ബാസ്, കെ. കെ.നസീര്‍, എം. ആര്. ഗിരീഷ്, ദിലീപ് ശാന്തിഗ്രാം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: