സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമാനുസൃതം നടപടി എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. വരുന്ന ഗാന്ധി ജയന്തിയ്ക്കെങ്കിലും പരിസരശുചിത്വം ഉറപ്പാക്കത്തക്കവിധം സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും, തീരുമാനം സെപ്തംബര്‍ 30 നകം തങ്ങളെ അറിയിക്കണമെന്നും പറഞ്ഞ ഹൈക്കോടതി ഈ ദൗത്യം ജനങ്ങള്‍ ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
ചട്ടപ്രകാരമുള്ള പ്ലാസ്റ്റിക് കവറുകളാണ് നിര്‍മിക്കുന്നതെങ്കിലും കടകളില്‍നിന്നും സാധനങ്ങള്‍ ഇട്ടുകൊടുക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വീടുകളില്‍നിന്നുള്ള മാലിന്യം നിറച്ച് വഴിയരികിലും തോടുകളിലും പുഴകളിലും തള്ളുന്നവരാണ് മലയാളികള്‍.ഇത് ജലസ്രോതസ്സുകളെ മലിനമാക്കാനും, കാനകളില്‍ വെള്ളം കെട്ടിക്കിടക്കാനും കൊതുകുകള്‍ വളര്‍ന്ന് കൊതുകുജന്യരോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്നു.
മാലിന്യം നിറച്ച പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പശുക്കള്‍ തിന്നാന്‍ ഇടയായാല്‍ അത് അവയുടെ മരണത്തില്‍ കലാശിക്കും. ചത്ത പശുക്കളുടെ വയറ്റില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ദഹിക്കാതെ അവശേഷിക്കുന്നത് കാണാം. ദേശീയ ഹരിത ട്രിബ്യൂണല്‍ പാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സുപ്രീംകോടതിപോലും പ്ലാസ്റ്റിക് നിയന്ത്രണം പരിഗണിച്ചിരുന്നത് ജന്തുക്കളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പശ്ചാത്തലത്തിലാണ്.
ദല്‍ഹിയില്‍ തന്നെ 400 പ്ലാസ്റ്റിക് ബാഗ് നിര്‍മാണ കമ്പനികളുണ്ടത്രെ. കേരള ഹൈക്കോടതി പ്ലാസ്റ്റിക് സാധനങ്ങള്‍ പുറത്ത് കത്തിക്കുന്നതിനെ തടഞ്ഞ് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും വാണിജ്യതാല്പ്പര്യങ്ങളാണുള്ളത്.
ഈ പശ്ചാത്തലത്തിലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വില്‍പ്പനയും സൗജന്യ വിതരണവും സംബന്ധിച്ച കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതിയുടെ ഇടപെടല്‍ സമയോചിതവും പരിസ്ഥിതി-ജനസംരക്ഷണം ലക്ഷ്യംവച്ചും ഉള്ളതാണ്. പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകള്‍ ഉപയോഗിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി 2016 ജൂണ്‍ 16 ന് കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് പ്ലാസ്റ്റിക്, റബര്‍ എന്നിവ കത്തിച്ച് പൊതുശല്യമുണ്ടാക്കരുതെന്ന് ഉറപ്പാക്കാന്‍ ഡിജിപി പോലീസ് ഓഫീസര്‍മാരോട് നിര്‍ദ്ദേശിച്ച് സര്‍ക്കുലറും ഇറക്കിയിരുന്നു. ആള് ഇന്ത്യ റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കക്കൂസ് മാലിന്യംവരെ കേരളീയര്‍ പുഴകളില്‍ തള്ളുന്നു. ഇന്ന് മലയാളി കുടിക്കുന്നത് മലിനജലമാണ്. കുപ്പിവെള്ളത്തില്‍ പോലും കോളിഫോം ബാക്ടീരിയ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പോലെ തന്നെ പരിസ്ഥിതി വിനാശകരമാണ് റോഡ് അരികുകളില്‍ ഉയരുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍. ഓരോ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റായാലും നിയമസഭയായാലും പഞ്ചായത്തായാലും പ്രചാരണം തുടങ്ങുമ്പോള്‍ ആദ്യം ഉയരുന്നത് ഫ്ളെക്സ് ബോര്‍ഡുകളാണ്. ഇവയും സ്വാഭാവികമായി നശിക്കുന്നതല്ല. ഇവ കത്തിച്ചാലും പരിസ്ഥിതിക്കും മനുഷ്യര്‍ക്കും ദോഷകരമാണ്. അനുപമമായ പ്രകൃതി സൗന്ദര്യത്തില്‍ അനുഗൃഹീതമായിരുന്ന കേരളം ഇന്ന് പരിസ്ഥിതി മലിനീകരണം മൂലം നാശോന്മുഖമായിരിക്കുകയാണ്. പരിസ്ഥിതി മലിനീകരണത്തിന് പ്രധാന കാരണം മലയാളികളുടെ പരിസര ശുചിത്വബോധമില്ലായ്മയും മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളിലാക്കി നിരത്തിലും തോട്ടിലും പുഴയിലുമെല്ലാം വലിച്ചെറിയുന്ന സ്വഭാവവുമാണ്.
മലയാളി ശരീരശുചിത്വത്തില്‍ മാത്രം നിഷ്കര്‍ഷ പുലര്‍ത്തുമ്പോള്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെപ്പറ്റി അജ്ഞനോ നിസ്സംഗനോ ആണ്. സര്‍ക്കാരിനോട് പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ കോടതി ആവശ്യപ്പെടുമ്പോഴും രാഷ്ട്രീയക്കാര്‍ അടങ്ങിയ സര്‍ക്കാര്‍ തന്നെ തങ്ങളുടെ പ്രതിഛായ പേറുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ തയ്യാറാകുമോ? ജനാരോഗ്യത്തേക്കാള് പ്രധാനമാണല്ലോ അവര്‍ക്ക് പ്രസിദ്ധി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: