തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലത്ത് മഹാത്മാഗാന്ധി ദളിതരെ ഹരിജനങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്-ഭഗവാന് വിഷ്ണുവിന്റെ സ്വന്തം ജനങ്ങള്‍. പക്ഷെ അന്നും ഭാരതത്തില്‍ പ്രത്യേകിച്ച് ഉത്തരഭാരതത്തില്‍ ദളിതഹിന്ദുക്കള്‍ക്കെതിരെ ആക്രമണങ്ങളും അരങ്ങേറിയിരുന്നു.
എന്റെ ബാല്യകാലത്തും തീണ്ടലും തൊടീലും നിലനിന്നിരുന്നു. സ്കൂളില്‍ പോയി വന്നാല്‍ കുളിച്ചിട്ട് മാത്രമേ അകത്തുകയറാന്‍ സമ്മതിച്ചിരുന്നുള്ളൂ.
പക്ഷെ കേരളത്തിലെ ദളിത ഹിന്ദുക്കള്‍ക്കെതിരെ പറയത്തക്ക അക്രമങ്ങളൊന്നും എന്റെ നാട്ടില്‍ നടന്നിരുന്നില്ല. വയലില്‍ പണി എടുക്കാന്‍ പൈങ്കിളിയും കുറുമ്പനും മാത്തുവും മുണ്ടിയും കാളിയും ചെറുമയും എല്ലാം വരുമായിരുന്നു. അന്ന് ദളിത് സ്ത്രീകള്‍ മാറുമറച്ചിരുന്നില്ല. തോര്‍ത്തുമുണ്ട് കൊണ്ടാണ് മാറിടം മറച്ചിരുന്നത്.
രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ പ്രസംഗത്തില്‍ ദളിതഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ധാര്‍മികതക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്നും ഇവയെ ശക്തമായി നേരിടണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു. എല്ലാ ഭാരതീയരും പുരോഗതി പ്രാപിക്കുമ്പോഴാണ് രാജ്യം പുരോഗമനത്തിലെത്തുന്നതെന്നും, വികസനവഴിയില്‍ പുറത്താക്കപ്പെട്ടവരെയും മുറിവേറ്റവരെയും അന്യവത്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലെത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി.
കേരളം വ്യത്യസ്തമാണെന്ന എന്റെ ധാരണ തിരുത്തുന്നതാണ് കേരള ദളിത് ഫെഡറേഷന് (കെഡിഎഫ്) പ്രസിഡന്റ് പി. രാമഭദ്രന്റെ ആഹ്വാനം. സംരക്ഷണത്തിന്റെ പേരിലും ദളിതര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അദ്ദേഹം പറയുന്നു. ഉത്തരഭാരതത്തില്‍ ദളിതര്‍ ഇപ്പോഴും മുഖ്യധാരയ്ക്ക് പുറത്താണ്. പക്ഷേ കേരളത്തില്‍ അവര്‍ വിദ്യാലയങ്ങളില്‍ പഠിച്ച് ജോലിയില്‍ പ്രവേശിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇത് സാധ്യമാകുന്നില്ല.
ദളിതഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമത്തെക്കുറിച്ച് പഠിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ദളിതര്‍ക്കെതിരെ, പ്രത്യേകിച്ച് ദളിത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് പരിശോധിക്കാനും നടപടികള്‍ നിര്‍ദ്ദേശിക്കാനുമാണ് മീനാക്ഷി ലേഖി, ഉദിത് രാജ്, അര്ജുന് രാം എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചിരിക്കുന്നത്. കേരളത്തിലെ ദളിതഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെയും സമിതി പരിശോധിക്കും.
കേരളം അഭ്യസ്തവിദ്യരുടെ പരിഷ്കൃത സമൂഹമാണ്. ഇവിടെ ദളിതഹിന്ദുക്കള്‍ അസ്പൃശ്യരല്ല. ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരത്തോടെ ക്ഷേത്രങ്ങള്‍ അധഃസ്ഥിതര്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ പൈങ്കിളിയുടെയും കുറുമ്പന്റെയും അവരുടെ മക്കളുടെയും സന്തോഷം കണ്ടവളാണ് ഞാന്‍
. അതിനുശേഷം ഞാന്‍ വീട്ടില്‍ വേലയ്ക്കുനിന്നിരുന്ന അന്നുവിനെ കൂട്ടി വിമ്മല അമ്പലത്തില്‍ ഉത്സവത്തിന് പോയി. അന്നുവിന്റെ മുഖത്തെ അപ്പോഴത്തെ സന്തോഷം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എനിക്ക് മറക്കാന്‍ സാധ്യമല്ല. അടുത്തയിടെ അന്നു വിളിച്ച് ”ലീല പിള്ള എന്നെ അമ്പലത്തില്‍ കൂട്ടിക്കൊണ്ടുപോയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു” എന്ന് പറഞ്ഞപ്പോള്‍ ഞാനും സന്തോഷിച്ചു.
അങ്ങനെയുള്ള കേരളത്തിലാണ് ദളിത് അക്രമത്തിനെതിരെ പ്രതിഷേധിക്കുമെന്ന് കെഡിഎഫ് ചെയര്മാന് പ്രസ്താവിച്ചത്. ദളിതര്‍ക്ക് പശുവിന്റെ തൊലിയുടെ വിലപോലും ഇല്ലെന്നും, അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 19 ശതമാനം വളര്‍ച്ചയുണ്ടെന്നും അദ്ദേഹം പറയുന്നു. എന്‍സിആര്‍ബി കണക്കുപ്രകാരം അക്രമങ്ങള്‍ 2014 ല്‍ 47064 ആണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. 2014 ല്‍ 2233 ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും, തട്ടിക്കൊണ്ടുപോകലും മറ്റും വര്‍ധിച്ചുവെന്നും കണക്കുകള്‍ സ്ഥിരീകരിക്കുന്നു.
മലയാളി അഭ്യസ്തവിദ്യരായിട്ടും സാംസ്കാരികമായി പ്രാകൃതയുഗത്തിലാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?
പട്ടികജാതി ജനക്ഷേമ സമിതിയും സാംബവ മഹാസഭയും ദളിത് കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെന്നും, അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ നിര്‍ത്തണമെന്നും പറയുന്നു. പെരുമ്പാവൂരില്‍ നടന്ന ജിഷ എന്ന ദളിത് പെണ്‍കുട്ടിയുടെ വധം ഉദാഹരണമായി ചൂണ്ടിക്കാണിക്കുമ്പോള്‍ അത് നടത്തിയത് മലയാളി അല്ല-ഇതരസംസ്ഥാന തൊഴിലാളിയാണെന്ന വസ്തുത വിസ്മരിക്കുകയാണ്.
വിവിധ ജനവിഭാഗങ്ങളെ പരിപാലിക്കുന്നതിലാണ് രാജ്യത്തിന്റെ നാനാത്വം കുടികൊള്ളുന്നതെന്നും ഭരണകൂടത്തിന്റെ ഓരോ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് ഭരണഘടനയുടെ സത്തയായി ഉയര്‍ത്തിപ്പിടിക്കണമെന്നും ഭാരതത്തിന്റെ സവിശേഷത മറ്റുള്ളവരുടെ സംസ്കാരത്തോടും മൂല്യങ്ങളോടും വിശ്വാസങ്ങളോടുമുള്ള ബഹുമാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അഞ്ചുകൊല്ലംകൊണ്ട് ദൡതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ 44 ശതമാനം വര്‍ധിച്ചുവെന്നാണ് എന്‍സിആര്‍ബി കണക്കുകള്‍. പോലീസ് ഇതിനോട് നിര്‍വികാരതയാണ് പുലര്‍ത്തുന്നത്. ദളിത് ഇരകള്‍ പലപ്പോഴും അവരുടെ അവകാശങ്ങളെപ്പറ്റി അജ്ഞരാണ്. നിയമസഹായം തേടാനുള്ള സാമ്പത്തികസ്ഥിതി അവര്‍ക്കില്ല. പോലീസ് അവരുടെമേല്‍ കളളക്കേസുകള്‍ ചമയ്ക്കുന്നത് യഥാര്‍ത്ഥ ്രപതികളെ രക്ഷിക്കാനാണ്.
2015 ലും ദൡത് സ്ത്രീകളുടെ പദവി ഉയര്‍ന്നിട്ടില്ല എന്നതുകാരണമാണ് അവര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നത്. ദളിത് സ്ത്രീകള്‍ സമൂഹത്തില്‍ 8.8 ശതമാനമാണ്. ഇവര്‍ക്കെതിരെ ലൈംഗികാക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ഒരു ശതമാനംപോലും ശിക്ഷിക്കപ്പെടുന്നില്ലെന്നും ദളിത് സ്ത്രീകള്‍ ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്നവരാണെന്നുമുള്ള തിരിച്ചറിവില്ല.
2001 ലെ സെന്‍സസ് പ്രകാരം ഭാരതത്തില്‍ 16.7 കോടി ദളിതരുണ്ട്. അതായത് ജനസംഖ്യയുടെ 16.2 ശതമാനം. പക്ഷെ അവര്‍ക്ക് ദേശീയ വരുമാനത്തിന്റെ പങ്കില്‍ അവകാശമില്ല. അധികംപേരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. 62 ശതമാനം നിരക്ഷരരാണ്. അവര്‍ക്ക് ഭൂമിയില്ല.
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും ദളിതരുടെ അവസ്ഥക്ക് എന്തുകൊണ്ട് മാറ്റംവരുന്നില്ല. ”നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയെ” എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വാഗ്ദാനവും ജലരേഖയായി. ദളിതര്‍ 49.6 ശതമാനം കര്‍ഷകത്തൊഴിലാളികളാണ്. ബാലവേല പാടില്ല എന്ന നിയമമുണ്ടെങ്കിലും 40 ശതമാനം ദളിത് കുട്ടികളും ജോലിക്കുപോകുന്നവരാണ്.
അവരുടെ പ്രതിശീര്‍ഷ വരുമാനം 32.37 രൂപയാണ്. മറ്റുള്ളവരുടേത് 42.85 ശതമാനവും. 35.11 ശതമാനം ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. എസ്സി വിഭാഗത്തിന്റെ തൊഴില്‍ ശതമാനം വെറും അഞ്ച് ശതമാനം.
ജനാധിപത്യം എന്നാല്‍ സമയാസമയങ്ങളില്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കുക മാത്രമല്ലെന്ന് രാഷ്ട്രപതി പറയുന്നു. എല്ലാ ഭാരതീയരും പുരോഗതി പ്രാപിക്കുമ്പോഴാണല്ലോ രാജ്യം പുരോഗമിക്കുക.
60 വര്‍ഷം മുന്‍പ് പണ്ഡിറ്റ് നെഹ്റു സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പറഞ്ഞത് പ്രധാന നിമിഷങ്ങള്‍ ഉണ്ടാകുന്നത് പഴമയില്‍നിന്ന് പുതുമയിലേക്ക് ചുവടുവയ്ക്കുമ്പോഴാണെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സ്മാര്‍ട്ട് ഗ്രാമങ്ങളും നഗരങ്ങളുമുള്ള ഭാരതമാണ്.
അങ്ങനെയുള്ള ഒരു ഭാരതത്തില്‍ ദളിതര്‍ എങ്ങനെ അധഃകൃതരാകും? അവര്‍ക്കും തുല്യതക്കവകാശമില്ലേ? പഠിക്കാനും ജോലി നേടാനും സ്വാതന്ത്ര്യമില്ലെ? ദുര്‍ബല സമൂഹങ്ങള്‍ക്കെതിരെ ഇപ്പോഴും നടക്കുന്ന അതിക്രമങ്ങള്‍ ധാര്മ്മികതക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ്.
അഭ്യസ്തവിദ്യരായ, സംസ്കൃതചിത്തരായ മലയാളി പുതുവര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ തീണ്ടലും തൊടീലും മറന്ന്, ദളിതരെക്കൂടി ഒപ്പംകൂട്ടി പുരോഗതിയിലേക്ക് മുന്നേറണം. അപ്പോഴാണ് വികസനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുക. ബാങ്ക് ബാലന്‍സല്ല, സാമൂഹിക ഐക്യമാണ് യഥാര്‍ത്ഥത്തില്‍ ആവശ്യം.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: