തിരുവനന്തപുരം: ആദിവാസി പെണ്കുട്ടിആത്മഹത്യചെയ്ത സംഭവത്തില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പിതാവിന്റെ ആത്മഹത്യാശ്രമം. കൊല്ലം മണ്ണ് പര്യവേഷണ സംരക്ഷണ ഓഫീസ് ഡ്രൈവര്‍ കെ.വി. ഷാജിയാണ് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ഡയറക്ടറുടെ ഓഫീസിന് മുകളിലെ മൊബൈല്‍ ടവറില്കയറി ആത്മഹത്യാഭീഷണ മുഴക്കിയത്.
ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന് മോഹനെ കാണാനുള്ള അനുമതി നിഷേധിച്ചതിനെതുടര്‍ന്നാണ് ഷാജി ടവറിനുമുകളില്ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. മകളുടെ മരണത്തിന് കാരണക്കാരായ തന്റെ സഹപ്രവര്‍ത്തകര്‍ക്കെതിരെ നടപടി
എടുക്കണമെന്നാവശ്യപ്പെട്ടാണ് ഷാജി കുടുംബസമേതം ഡയറക്ടറുടെ ഓഫീസില്‍ എത്തിയത്. എന്നാല്‍ കാണാനോ പരാതി കേള്‍ക്കാനോ കഴിയില്ല എന്ന് ഡയറക്ടര്‍ അറിയിച്ചതോടെ ഷാജി ടവറില്‍ കയറുകയായിരുന്നു.
പോലീസും അഗ്നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 24 മണിക്കൂറിനുള്ളില്‍ ഷാനിയുടെ മരണത്തിന് ഉത്തരവാദികളായ ഡി.ആനന്ദബോസ്, നെല്സന്, ലസ്കര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ രേഖാമൂലം ഉറപ്പ് നല്‍കിയശേഷമാണ് ഒരു മണിയോടെ ഷാജി ടവറില്‍ നിന്നു താഴെ ഇറങ്ങിയത്. ഷാജിയുടെ ഭാര്യ പുഷ്പലത, മക്കളായ ഷാമിലി, ഷാനിയ, ഷാഹിന്‍ എന്നിവരോടൊപ്പമാണ് ഷാജി ഡയറക്ടറുടെ ഓഫീസില്‍ എത്തിയത്.
കഴിഞ്ഞ ഡിസംബറിലാണ് പ്രശ്നത്തിന് ആസ്പദമായ സംഭവം നടന്നതെന്ന് ഷാജി പറഞ്ഞു. കൊല്ലം ഓഫീസിലായതിനാല്‍ അവിടെ എന്‍ജിഒ കോട്ടേഴ്സിലാണ് ഭൂരഹിതരായ കുടുംബം താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ഷാജിക്ക് ചോറുമായി ചെന്നിരുന്ന മകള്‍ ഷാനി കെ. ഷാജിയെ ഓഫീസറായ ഡി. ആനന്ദബോസ്, ഓഫീസ് ജീവനക്കാരായ നെല്സന്, ലസ്കര്‍ എന്നിവര്‍ ശല്യം ചെയ്തിരുന്നു. ഒരുദിവസം ഷാനി ചോറുമായി ചെല്ലുന്നസമയം ഷാജിയെ പുറത്തേക്ക് പറഞ്ഞയച്ചശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് കാട്ടി പോലീസിലും വകുപ്പിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടയില്‍ പീഡന ശ്രമിത്തിലെ മനോവിഷമത്തില്‍ 2016 ജനുവരി 9 ന് ഷാനി ക്വാര്‍ട്ടേഴില്‍ ആത്മഹത്യചെയ്തു.
പോലീസ് എഫ്ഐആറിലും താലൂക്ക് ഓഫീസറുടെ റിപ്പോര്‍ട്ടിലും പീഡനശ്രമ വിവരം സൂചിപ്പിച്ചിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ക്കെതിരെ നപടികള്‍ എടുക്കുവാനോ കേസെടുക്കുവാനോ തയ്യാറായില്ല. പരാതിയുമായി ചെന്ന ഷാജിയെ ഇടുക്കി രാജക്കാട്ടിലേക്ക് സ്ഥലം മാറ്റി. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടി പട്ടികജാതി കമ്മീഷന്, വനിതാകമ്മീഷന്, മന്ത്രിമാര്‍ തുടങ്ങി എല്ലാവര്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഷാജി പറയുന്നു.
2000 ല്‍ ജോലിക്ക് കയറിയ ഷാജിയെ 13 ജില്ലയിലേക്കും പലതവണ സ്ഥലം മാറ്റി. 16 വര്‍ഷം കഴിയുമ്പോഴും ഗ്രേഡ് രണ്ടില്‍ തന്നെയാണ്. ഇക്രിമെന്റും ഗ്രേഡ് പ്രൊമോഷനും നിരസിച്ചെന്നും ഷാജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: