അതിയന്നൂര്‍: തോപ്പില്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ നടതുറപ്പ് ഇന്നു നടക്കും. രാവിലെ 5.30ന് നടതുറന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 5ന് നടതുറന്നശേഷം മുഖ്യാതിഥിയായെത്തുന്ന അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിബായിയെ പൂര്‍ണകുംഭം നല്കി സ്വീകരിക്കും. 5.20ന് സമൂഹ പായസ പൊങ്കാലയുടെ ഉദ്ഘാടനം ഗൗരി ലക്ഷ്മിബായി നിര്‍വഹിക്കും. 6.30ന് പായസ നിവേദ്യവും പൂജയും ദീപാരാധനയും നടക്കും.
797 വര്‍ഷത്തോളം പഴക്കമുള്ള പുരാതന ക്ഷേത്രമാണ് തോപ്പില്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ പതിവ് പൂജകള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ക്ഷേത്രം തുറക്കണമെന്ന് ഭക്തര്‍ നിരന്തരമായി ആവശ്യപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അതിയന്നൂര്‍ ശ്രീകുമാര്‍ ജനറല്‍ കണ്‍വീനറായി കമ്മറ്റി രൂപീകരിച്ചു. ക്ഷേത്ര ചൈതന്യം വീണ്ടെടുക്കുന്നതിന് തന്ത്രി തമ്ണാട്ട് ഇല്ലം വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തില്‍ പരിഹാരക്രിയകള്‍ നടന്നു. അതിനുശേഷമാണ് ഇന്നുമുതല്‍ പൂജകള്‍ ആരംഭിക്കുന്നത്.
എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 5.30 മുതല്‍ 11 വരെയും വൈകിട്ട് 5 മുതല്‍ 7.30വരെയും ക്ഷേത്ര നട തുറക്കും. ആയില്യത്തിനും വിശേഷാല്‍ ദിവസങ്ങളിലും ക്ഷേത്രത്തില്‍ പ്രഭാതപൂജ ഉണ്ടായിരിക്കുന്നതാണെന്ന് അതിയന്നൂര്‍ ശ്രീകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: