റിയോ ഡി ജനീറോ: വമ്പൻ അട്ടിമറിയുമായി ബാഡ്മിന്റണിലെ ഇന്ത്യൻ സൂപ്പർതാരം പി.വി. സിന്ധു സെമിയിൽ. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവും മുൻ ലോക ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ ചൈനയുടെ വാങ് യിഹാനെ അട്ടിമറിച്ചാണ് സിന്ധു അവസാന നാലിലേക്ക് കുതിച്ചത്. വാങ് യിഹാനെതിരായ മൂന്നാം വിജയമാണ് സിന്ധു നേടിയത്. സെമിയിൽ ലോക മൂന്നാം നമ്പർ ജപ്പാന്റെ നൊേസാമി ഒകുഹാരയാണ് എതിരാളി. ഇന്ന് വൈകിട്ട് 5.30നാണ് സെമിഫൈനൽ.
ഇതിൽ വിജയിച്ചാൽ ഇന്ത്യക്ക് മെഡൽ സ്വർണ്ണമോ വെള്ളിയോ ഒന്നുറപ്പ്. പരാജയപ്പെട്ടാൽ വെങ്കലത്തിനായും മത്സരിക്കാം. എന്തായാലും ഇന്ത്യ തികച്ച പ്രതീക്ഷയിലാണ്. ഒളിമ്പിക്സിൽ അപ്രതീക്ഷിത കുതിപ്പ് തുടരുന്ന സിന്ധുവിലൂടെ മെഡൽ സ്വപ്നം കാണാനും ഇന്ത്യ തുടങ്ങിയിരിക്കുന്നു.
അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു. ഇന്നലെ വൈകിട്ട് നടന്ന ക്വാർട്ടർ ഫൈനലിൽ കെ. ശ്രീകാന്ത് ഹാട്രിക്ക് സ്വർണ്ണം ഉറപ്പിച്ചെത്തിയ ചൈനയുടെ ലിൻ ഡാനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടങ്ങി.
64 മിനിറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ 21-6, 11-21, 21-18 എന്ന സ്കോറിനായിരുന്നു ശ്രീകാന്ത് തോൽവി ഏറ്റുവാങ്ങിയത്.
ആദ്യ ഗെയിമിൽ ഒന്നു പൊരുതാൻ പോലും കഴിയാതെ കീഴടങ്ങിയതോടെ ലിൻ ഡാൻ അനായാസം മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചു. എന്നാൽ രണ്ടാം ഗെയിമിൽ ഉജ്ജ്വലമായി തിരിച്ചടിച്ച ശ്രീകാന്ത് സ്മാഷുകളിലും നെറ്റ്ഗെയിമിലും പ്ലേസിങ്ങിലും ലിൻ ഡാനേക്കാൾ മികച്ചുനിന്നു. 3-0നും 5-2നും 12-6നും 17-9നും മുന്നിട്ടുനിന്ന ശ്രീകാന്ത് 19 മിനിറ്റിനുള്ളിൽ 21-11ന് ഗെയിം കരസ്ഥമാക്കി.
നിർണായകമായ മൂന്നാം സെറ്റിന്റെ തുടക്കത്തിൽ ചൈനീസ് താരത്തിനായിരുന്നു മുൻതൂക്കം. ഒരുഘട്ടത്തിൽ 6-3ന് മുന്നിലെത്തിയ ലിൻ ഡാനെ ശ്രീകാന്ത് 7-7ന് സമനിലയിൽ പിടിച്ചു. പിന്നീട് ശ്രീകാന്ത് 10-8, 11-9, 12-10, 13-11, 14-13 എന്ന നിലയിൽ ലീഡ് നേടി. തുടർന്ന് ഒപ്പമെത്തിയ ലിൻ ഡാൻ 16-14, 18-16 20-17 ക്രമത്തിൽ ലീഡ് നേടിയശേഷം 21-18ന് മൂന്നാം ഗെയിം സ്വന്തമാക്കി സെമിയിലേക്ക് കുതിച്ചു. നിർണായക സമയത്ത് ശ്രീകാന്ത് വരുത്തിയ ചില പിഴവുകളാണ് ഇന്ത്യൻ താരത്തിന് തിരിച്ചടിയായത്.
വനിതാ സിംഗിൾസിൽ വാങ് യിഹാനെതിരെ നടന്ന പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള സിന്ധുവിന്റെ വിജയം. സ്കോർ: 22-20, 21-19. യിഹാനെ അട്ടിമറിച്ചതോടെ സൈന നെഹ്വാളിന് ശേഷം ഒളിമ്പിക്സിന്റെ സെമിഫൈനലിലെത്തുന്ന ഇന്ത്യൻ താരമായി സിന്ധു. തന്റെ ആദ്യ ഒളിമ്പിക്സിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹൈദരാബാദുകാരിക്ക് സാധിച്ചു.
ആദ്യ ഗെയിമിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന സിന്ധു പിന്നീട് മികച്ച ഫോമിലേക്കുയർന്നു. ഒരു ഘട്ടത്തിൽ 7-5ന് പിന്നിട്ടുനിന്നശേഷം 13-13ന് ഒപ്പമെത്തി. പിന്നീട് വാങ് യിഹാന് ലീഡ് വിട്ടുനൽകാതെ മുന്നേറിയ സിന്ധു ഗെയിം 22-20ന് സിന്ധു സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ തുടക്കം മുതൽ സിന്ധു ഉജ്ജ്വല ഫോമിലായിരുന്നു. വാങ് യിഹാന് ഒരു അവസരവും നൽകാതെ മികച്ച സ്മാഷും പ്ലേസും കൊണ്ട് കളംനിറഞ്ഞ സിന്ധു അനായാസം ഗെയിം സ്വന്തമാക്കുമെന്ന് തോന്നിച്ചു. തുടക്കത്തിൽ 7-3നും 11-8നും 15-12നും 17-13നും 18-16നും സിന്ധു ലീഡ് നേടി. എന്നാൽ വർദ്ധിത വീര്യത്തോടെ ശക്തമായ തിരിച്ചടിച്ച യിഹാൻ 18-18ന് സമനില പിടിച്ചു. സിന്ധു വരുത്തിയ ചില അപ്രതീക്ഷിത പിഴവുകളാണ് തിരിച്ചടിയായത്.
എന്നാൽ സെമിയിൽ ഇടംപിടിച്ചേ അടങ്ങൂ എന്ന ആത്മവിശ്വാസത്തോടെ പൊരുതിയ സിന്ധു ഒരു പോയിന്റ് കൂടി വിട്ടുനൽകി സെമിയിലേക്ക് കുതിച്ചതോടെ യിഹാന്റെ പ്രതീക്ഷകൾ കെട്ടടങ്ങി.
നേരത്തെ പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയ് താരവും ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുമുള്ള തായ് സു യിങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു പരാജയപ്പെടുത്തിയത്.
മറ്റൊരു സെമിയിൽ ലോക ഒന്നാം നമ്പർ സ്പെയിനിന്റെ കരോലിന മാരിനും നിലവിലെ സ്വർണ്ണ ജേതാവും ലോക മൂന്നാം നമ്പറുമായ ചൈനയുടെ ലി സുറേയിയും തമ്മിൽ ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: