ആലപ്പുഴ: കമ്മ്യൂണിസ്റ്റാചാര്യന്‍ പി. കൃഷ്ണപിള്ളയെ കൊത്തിയ ‘പാമ്പിന്റെ’ പിന്മുറക്കാര് ഇന്നും ജീവിച്ചിരിക്കുന്നുവെന്ന ആക്ഷേപം ബലപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ സ്മാരകവുമായി ബന്ധപ്പെട്ടുയരുന്ന അവസാനിക്കാത്ത വിവാദങ്ങള്‍. 1942ല്‍ കൃഷ്ണപിള്ള പാമ്പുകടിയേറ്റല്ല മരിച്ചതെന്നും വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്നും സംശയിക്കുന്നവര്‍ ഇന്നും പാര്‍ട്ടിയില്‍ ഏറെയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ തുടരുന്ന വിഭാഗീയത ഇന്നും അതിരൂക്ഷമായി തുടരുന്നതിന്റെ ഭാഗമായാണ് ‘സഖാവിന്റെ’ സ്മാരകം പോലും സിപിഎമ്മുകാര്‍ കത്തിച്ചത്. സ്മാരകം കത്തിച്ചവര്‍ ആരാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും കത്തിക്കാന്‍ നിര്‍ദ്ദേശം നല്കിയവര് ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുമ്പോള്‍ പാമ്പിനേക്കാള്‍ വിഷം വമിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നാണ് അണികള്‍ പതംപറയുന്നത്.
കൃഷ്ണപിള്ളയുടെ അറുപത്തിയെട്ടാം ചരമവാര്‍ഷികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നാളെ ആചരിക്കുമ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിച്ച് അട്ടിമറിച്ച കേസുകളുടെ പട്ടികയിലൊന്നായി കൃഷ്ണപിള്ള കേസും മാറി.
കൃഷ്ണപിള്ളയുടെ പേരില്‍ കോടികള്‍ പിരിച്ച് ജില്ലാ ഓഫീസിനായി ബഹുനിലമന്ദിരം ആലപ്പുഴയില്‍ പടുത്തുയര്‍ത്തിയ സിപിഎം നേതൃത്വം പാര്‍ട്ടി സ്ഥാപകാചാര്യന്‍ പാമ്പുകടിയേറ്റ് മരിച്ച സ്മാരകമന്ദിരം ചുറ്റുമതില്‍ പോലും കെട്ടി സംരക്ഷിക്കാതിരുന്നതില് അണികളില്‍ അമര്‍ഷമുണ്ട്. കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടത്തെ ഓലപ്പുര നവീകരിക്കുകയും ഇവിടെ കൃഷ്ണപിള്ളയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുകയും ചെയ്തതല്ലാതെ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാന്‍ പോലും സിപിഎം നേതൃത്വം തയാറായിട്ടില്ല.
ലൈബ്രറി, ഗവേഷണകേന്ദ്രം, സ്മാരകം എന്നിവ അവിടെ നിര്‍മ്മിക്കുമെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. കണ്ണര്‍കാട് ചെല്ലിക്കണ്ടത്ത് സ്മാരക നിര്‍മ്മാണത്തിനായി പാര്‍ട്ടി ഫണ്ടുശേഖരണം തുടങ്ങിയെങ്കിലും പിന്നീട് ആ പണം ഉള്‍പ്പെടെ കൃഷ്ണപിള്ള സ്മാരകമെന്ന പേരില്‍ ആലപ്പുഴ നഗരത്തില്‍ കോടികള്‍ ചെലവഴിച്ച് ജില്ലാ കമ്മറ്റി ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു.
റിസോര്‍ട്ട് മാതൃകയില്‍ കോടികള്‍ ചെലവഴിച്ച് കൃഷ്ണപിള്ളയുടെ പേരില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചതും അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ചെറ്റക്കുടിലില്‍ താമസിക്കുമ്പോള്‍ പാമ്പു കടിയേറ്റു മരിച്ച നേതാവിന്റെ പേരില്‍ കൊട്ടാരം നിര്‍മ്മിക്കുന്നുവെന്നായിരുന്നു ആക്ഷേപം.
കൃഷ്ണപിള്ള സ്മാരകം സിപിഎമ്മുകാര്‍ തന്നെ തകര്‍ത്തതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ചരമ വാര്‍ഷികമാണ് നാളത്തേത്. കൃഷ്ണപിള്ളയുടെ മഹത്വം വാഴ്ത്താന്‍ പാര്‍ട്ടിപത്രത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ ലേഖനമമെഴുത്തും അനുസ്മരണ പ്രഭാഷണവും ഇന്നുമുണ്ടാകും, പക്ഷെ പാര്‍ട്ടി പ്രഖ്യാപിച്ച അന്വേഷണകമ്മീഷന് എവിടെയെന്ന അണികളുടെ ചോദ്യത്തിന് മാത്രം ഉത്തരമില്ല.
കൃഷ്ണപിള്ള ഒളിവില്‍ കഴിയുന്നതിനിടെ മരിച്ച മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടം വീട്ടിലെ സ്മാരകം 2013 ഒക്ടോബര്‍ 31നാണ് കത്തിച്ചത്. തുടക്കത്തില്‍ അന്വേഷണം നടത്തിയ പോലീസുദ്യോഗസ്ഥര്‍ ഒത്തുകളിച്ച് തെളിവുകള്‍ നശിപ്പിച്ചു. പിന്നീട് അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ചാണ് കൃത്യം നടത്തിയ അഞ്ചു സിപിഎമ്മുകാരെ വലയിലാക്കിയത്. പ്രതികളുമായി നിരന്തരം ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത ഉന്നത സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെ ഉന്നത ഇടപെടലുകളും സമ്മര്‍ദ്ദവും ക്രൈംബ്രാഞ്ചിന് മേലുണ്ടായി. ഇതോടെ പൊടുന്നനെ അന്വേഷണം വഴിമുട്ടുകയായിരുന്നു.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും പാര്‍ട്ടിയിലെ വിഭാഗീയതയാണ് അക്രമത്തിന് കാരണമെന്നുമാണ് ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയിട്ടുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്, കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. കഞ്ഞിക്കുഴിയിലെ സിപിഎം വിഭാഗീയതയെത്തുടര്‍ന്നു പ്രതികള്‍ സ്മാരകത്തിന് തീവെച്ച ശേഷം കൃഷ്ണപിള്ളയുടെ പ്രതിമ അടിച്ചുതകര്‍ത്തെന്നാണു കേസ്. കേസിലെ പ്രധാന സാക്ഷികളും സിപിഎമ്മുകാരാണ്. കേസിലെ പ്രതികള്‍ എല്ലാവരും വിഎസ് പക്ഷക്കാരുമാണ്.
പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നാല്‍പ്പത് ലക്ഷം മുടക്കി കൃഷ്ണപിള്ളയുടെ പേരില്‍ ആലപ്പുഴയില്‍ സാംസ്ക്കാരിക കേന്ദ്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് അണികളുടെയും അനുഭാവികളുടെയും മുന്നില്‍ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: