തൃശൂര്‍: മലയാളിയുടെ ജീവിതത്തില്‍ ഭാവുകത്വ പരിവര്‍ത്തനം സൃഷ്ടിച്ച നൂറ്റൊന്ന് പുസ്തകങ്ങള്‍. അക്ഷരക്കൂട്ടുകളില്‍ ഒളിപ്പിച്ചുവെച്ച അറിവിന്റെ തീക്ഷ്ണതകൊണ്ട് ജീവിതത്തില്‍ രാസപരിണാമം സൃഷ്ടിച്ച ആ രചനകളെ മലയാളപ്പിറവിദിനത്തില് പൂജിച്ചുകൊണ്ടാണ് ഭാരതീയവിചാരകേന്ദ്രം ഇന്നലെ മലയാളദിനം ആചരിച്ചത്.
സമരതീക്ഷ്ണമായ ഇന്നലെകളില്‍ കനല്‍പ്പാതകള്‍ താണ്ടി കടന്നുപോയവരുടെ ജീവചരിത്രങ്ങളുണ്ട് അവയില്‍. വിഷാദഭാവസുരഭിലമായ പ്രണയസങ്കീര്ത്തനങ്ങളുണ്ട്. കണ്ണീരും കിനാവും ഇഴചേര്‍ന്ന് കിടക്കുന്ന ജീവിതത്തിന്റെ നിഴല്‍ച്ചിത്രങ്ങള്‍ വിരിയുന്ന കഥയും നാടകവുമുണ്ട്. ജീവല്പ്രപഞ്ചത്തിന്റെ പൊരുള്‍തേടുന്ന ജ്ഞാനഗരിമയുടെ ഉപനിഷത് ശൈലങ്ങളുണ്ട്.
കേരളത്തിന്റെ നൂറ്റാണ്ടുകളുടെ ചരിത്രം പുസ്തകരൂപത്തില്‍ പുനര്‍ജനിക്കുകയായിരുന്നു കേരള സാഹിത്യ അക്കാദമി ഹാളില്‍. നൂറ്റാണ്ടുകള്പ്പുറത്തുനിന്ന് ശാന്തഗാംഭീര്യ ഭാവത്തോടെ സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയും വേദാന്തദര്‍ശനത്തിന്റ പൊരുള്പാടി ചട്ടമ്പിസ്വാമികളും ജീവിതസാരത്തെ കുറലുകളില്‍ പാടിപ്പഠിപ്പിച്ച തിരുവള്ളുവരും ആ വേദിയിലെത്തി.
ഭാരതീയ വിചാരകേന്ദ്രം പ്രവര്‍ത്തകരും വായനക്കാരും തെരഞ്ഞെടുത്ത 101 പുസ്തകങ്ങളാണ് പൂജിക്കപ്പെട്ടത്. വാമൊഴിവഴക്കങ്ങളിലൂടെ മലയാണ്മയുടെ മനസ്സില്‍ പാടിപ്പതിഞ്ഞ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയുമായി ഗീതാഞ്ജലിയും ഉള്‍പ്പടെയുള്ള പുസ്തകങ്ങള്‍ ഈ തെരഞ്ഞെടുത്ത പട്ടികയിലുണ്ടായിരുന്നു. തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മരാമായണത്തിന് മുന്നില്‍ സംവിധായകന് ബാബുനാരായണന്‍ ദീപം തെളിയിച്ചതോടെയാണ് പുസ്തകപൂജക്ക് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: