ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി ഭീകരവാദത്തെപ്പറ്റി മാത്രം ചര്‍ച്ച നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍. മറ്റുവിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം പാക്കിസ്ഥാനെ അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ ഭാരതത്തെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച പാക്കിസ്ഥാന് നല്കിയ മറുപടിയിലാണ് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂച്ച് വിഷയം ഉയര്‍ത്തിയത് പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് ക്ഷണം നല്കി പാക്കിസ്ഥാന് രംഗത്തെത്തിയത്.
കശ്മീര്‍ വിഷയത്തില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയ്ക്കാണ് പാക്കിസ്ഥാന് ക്ഷണിച്ചത്. എന്നാല്‍ അതിര്‍ത്തികടന്നുള്ള ഭീകരവാദമാണ് ചര്‍ച്ച ചെയ്യേണ്ട വിഷയമെന്ന് കേന്ദ്രം നിലപാട് സ്വീകരിച്ചു. അതിര്‍ത്തികടന്നെത്തുന്ന ഭീകരരാണ് നിലവിലെ കശ്മീര്‍ സംഘര്‍ഷത്തിന് പിന്നില്‍. കശ്മീര്‍ വിഷയം ഭാരതത്തിന്റെ ആഭ്യന്തര വിഷയമായതില്‍ താഴ്വരയില് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഭാരതം തയ്യാറല്ലെന്നും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പ്രതികരിച്ചു.
പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിയും ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കാണ് പാക് ക്ഷണം ലഭിച്ചത്. എന്നാല്‍ ഇതിന് നിലവിലെ സാഹചര്യത്തില്‍ സജ്ജമല്ലെന്ന് ഇസ്ലമാബാദിലെ ഭാരത ഹൈക്കമ്മീഷണര്‍ ഗൗതം ബംബാവാല വഴി പാക്കിസ്ഥാനെ അറിയിച്ചു.
അതിനിടെ സാര്‍ക്ക് സമ്മേളനത്തിനായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാക്കിസ്ഥാനിലേക്ക് പോകുന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനം എടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആഗസ്ത് 25-26 തീയതികളിലാണ് സാര്‍ക്ക് സമ്മേളനം.
കഴിഞ്ഞാഴ്ച സാര്‍ക്ക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇസ്ലമാബാദിലെത്തിയ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് വിരുന്നൊഴിവാക്കിയതും പാക്കിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതും വലിയ വാര്‍ത്തകളായിരുന്നു. ഇതിനു പിന്നാലെ മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗവും പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി.
പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെ പ്രസ്താവനയും പാക്കിസ്ഥാന് അന്താരാഷ്ട്ര തലത്തില്‍ നാണക്കേടായി.
ബലൂചിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ജില്‍ജിത് ബാള്‍ട്ടിസ്ഥാനിലെയും സ്വാതന്ത്ര്യത്തിന് പോരാടുന്ന സംഘടനകള്‍ക്ക് ഭാരതത്തിന്റെ പ്രത്യക്ഷ പിന്തുണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗമെന്നാണ് പാക് വിലയിരുത്തല്‍.
പാക്കിസ്ഥാന് നയത്തില്‍ ഭാരതം വലിയ മാറ്റം കൊണ്ടുവരികയും അതു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത പുതിയ സാഹചര്യത്തില്‍ ബലൂച്ചില്‍ അടക്കം പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: