മുംബൈ: മഹാരാഷ്ട്ര രാജ്ഭവന്റെ അടിയില്‍ പടകൂറ്റന് ആയുധ നിലവറ. അയ്യായിരം അടി വിസ്തീര്‍ണ്ണവും 150 മീറ്റര്‍ നീളവുമുള്ള നിലവറയില്‍ പല വലിപ്പത്തിലുള്ള 13 മുറികളുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച ഇവ സ്വാതന്ത്ര്യാനന്തരമാണ് അടച്ചിട്ടതെന്ന് കരുതുന്നു. രാജ്ഭവന്റെ അടിയില്‍ ഒരു തുരങ്കമുണ്ടെന്ന് കരുതുന്നതായി ചിലര്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവുവിനോട് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് കണ്ടെത്തിത്തുറന്നത്.
കെട്ടിടത്തിന്റെ കിഴക്ക് ഒരു ഭിത്തിയുണ്ടായിരുന്നു. സംശയം തോന്നി ഇത് പൊളിച്ചപ്പോഴാണ് 20 അടി ഉയരമുള്ള വാതില്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ തുരങ്കമല്ല നീണ്ട ഇടനാഴികളും അതിനിരുവശത്തും ചെറുതും വലുതുമായ മുറികളുമുള്ള നിലവറയാണെന്ന് മനസിലായി. മുറികള്‍ക്ക് ഷെല്‍ സ്റ്റോര്‍, തോക്ക് ഷെല്‍ സ്റ്റോര്‍, വെടിയുണ്ട സ്റ്റോര്‍, പമ്പ്, വര്‍ക്ക്ഷോപ്പ് എന്നിങ്ങനെ പേരുമുണ്ട്. ഇടനാഴിയില്‍ വിളക്ക് വയ്ക്കുന്ന സ്ഥലങ്ങളുമുണ്ട്.
നിലവറക്ക് ഒരു കേടുപാടുമില്ല. മലിനജലം ഒഴുകിപ്പോകാനും ശുദ്ധവായു കടക്കാനും പ്രത്യേക സംവിധാനവുമുണ്ട്.
ഗവ. ഹൗസ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന രാജ്ഭവന് 1885 മുതല്‍ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ താമസസ്ഥലമായിരുന്നു. റീ പ്രഭുവാണ് ഇതിനെ വാസസ്ഥലമാക്കിമാറ്റിയതും.
ഗവര്‍ണ്ണറും മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസും മറ്റു മുതിര്‍ന്ന മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും നിലവറ സന്ദര്‍ശിച്ചു.
പാലക്കാട്: മഹാരാഷ്ട്ര രാജ്ഭവനില്‍ കണ്ടെത്തിയ നിലവറയെ കുറിച്ച് മുമ്പ് അറിവുള്ളതാണെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന് ജന്മഭൂമിയോട് പറഞ്ഞു. രാജ്ഭവന് വൃത്തങ്ങള്‍ക്കും മുന്‍ ഗവര്‍ണര്‍മാര്‍ക്കും അറിയാം.
തുറന്നു നോക്കാന്‍ ആര്‍ക്കും തോന്നിയില്ല, ഇപ്പോഴത്തെ ഗവര്‍ണര്‍ക്ക് അങ്ങനെ തോന്നിയതില്‍ അസ്വാഭാവികമായി ഒന്നുമില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് ആയുധങ്ങളും മറ്റും സൂക്ഷിച്ചിരുന്നവയാണ് അവയെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. പക്ഷേ ഒരു സര്‍ക്കാരും അത് തുറക്കാന്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നില്ല ശങ്കരനാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: